തിരുവനന്തപുരം: മുള്ളൻപ്പന്നിയെ തല്ലിക്കൊന്ന കേസിൽ പ്രതിയായ സി.പി.എം നേതാവും വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റുമായ വെള്ളനാട് ശശി വനം വകുപ്പ് മുമ്പാകെ കീഴടങ്ങി. ചൊവ്വാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെ പരുത്തിപ്പള്ളി റേഞ്ച് ഓഫീസിലെത്തിയാണ് അദ്ദേഹം കീഴടങ്ങിയത്.
ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ ശശിയുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുമെന്ന് വനം വകുപ്പ് അറിയിച്ചു. മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം സെഷൻസ് കോടതി നേരത്തെ തള്ളിയിരുന്നു.
ഫെബ്രുവരി 28നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വെള്ളനാട് പഞ്ചായത്തിൽ വാടകയ്ക്ക് താമസിക്കുന്ന ഒരു വീട്ടിൽ കയറിയ മുള്ളൻപ്പന്നിയെ, വനം വകുപ്പ് ഉദ്യോഗസ്ഥരെ കാത്തുനിൽക്കാതെ ഇരുമ്പ് വടി ഉപയോഗിച്ച് തല്ലിക്കൊന്നതാണ് ആരോപണം.
വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെട്ട ജീവിയാണ് മുള്ളൻപ്പന്നി. ഇതിനെ കൊല്ലുന്നത് ഏഴ് വർഷം വരെ തടവും 25,000 രൂപ പിഴയും ലഭിക്കാവുന്ന ഗുരുതര കുറ്റമാണ്.
സംഭവത്തിന് ശേഷം ശശി ഒളിവിലായിരുന്നുവെന്ന വനം വകുപ്പിന്റെ വാദത്തിനിടെ, പൊതുപരിപാടികളിലും സെക്രട്ടേറിയറ്റിലും അദ്ദേഹത്തിന്റെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. ഇതിന് പിന്നാലെയാണ് കോടതി മുൻകൂർ ജാമ്യം നിഷേധിക്കുകയും തുടർന്ന് ശശി കീഴടങ്ങുകയും ചെയ്തത്.














































