ദോഹ: സംഘർഷ സാഹചര്യത്തെ തുടർന്ന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി ഖത്തറിൽ ഔട്ട്ഡോർ സാമൂഹിക പരിപാടികൾക്ക് അനുമതി നൽകി ആഭ്യന്തര മന്ത്രാലയം.
വിവാഹങ്ങൾ, മരണാനന്തര ചടങ്ങുകൾ ഉൾപ്പെടെയുള്ള സാമൂഹിക പരിപാടികൾ ഇനി അംഗീകൃത മാർഗനിർദേശങ്ങൾ പാലിച്ച് തുറസ്സായ സ്ഥലങ്ങളിലും ടെന്റുകളിലും നടത്താമെന്ന് മന്ത്രാലയം അറിയിച്ചു.
മാർച്ച് 18ന് പുറത്തിറക്കിയ മുൻ ഉത്തരവിൽ ഇത്തരം പരിപാടികൾ ഇൻഡോർ ഹാളുകളിൽ മാത്രം നടത്തണമെന്ന് നിർദേശിച്ചിരുന്നു. നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമാണ് ഇപ്പോൾ ഇളവ് അനുവദിച്ചത്.
പരിപാടികളിൽ പങ്കെടുക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കുകയും സൗഹൃദപരവും സുരക്ഷിതവുമായ അന്തരീക്ഷം നിലനിർത്തുകയും വേണമെന്ന് മന്ത്രാലയം നിർദേശിച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും, വ്യക്തികളോ സമൂഹമോ ഭീഷണിയിലാകുന്ന സാഹചര്യം ഒഴിവാക്കണമെന്നും അധികൃതർ വ്യക്തമാക്കി.
പരിപാടികൾ സംഘടിപ്പിക്കുന്നതിന് ബന്ധപ്പെട്ട അധികാരികളുമായി ഏകോപനം നിർബന്ധമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
സർക്കാരിന്റെ നിർദേശങ്ങളോട് പൊതുജനം കാട്ടിയ സഹകരണ മനോഭാവത്തെ മന്ത്രാലയം അഭിനന്ദിച്ചു. ഇത് സമൂഹത്തിലെ ഉയർന്ന ഉത്തരവാദിത്വബോധം വ്യക്തമാക്കുന്നതായും പൊതുസുരക്ഷയും ക്രമസമാധാനവും ഉറപ്പാക്കാൻ ഇത് സഹായിക്കുന്നതായും അധികൃതർ വ്യക്തമാക്കി.








































