അബൂദബി: ആഗോള വിദ്യാഭ്യാസ രംഗത്ത് യു.എ.ഇ സർവകലാശാലകൾ ശ്രദ്ധേയ മുന്നേറ്റം കൈവരിച്ചു.ക്യു.എസ് വേൾഡ് യൂനിവേഴ്സിറ്റി റാങ്കിങിലെ പെട്രോളിയം എൻജിനീയറിങ് വിഭാഗത്തിൽ ഖലീഫ സർവകലാശാല ലോകത്ത് ആറാം സ്ഥാനത്തെത്തി.
കഴിഞ്ഞ വർഷത്തെ ഏഴാം സ്ഥാനത്തിൽ നിന്ന് മുന്നേറിയ ഖലീഫ സർവകലാശാല, എൻജിനീയറിംഗ് ആൻഡ് ടെക്നോളജി വിഭാഗത്തിൽ 131ാം സ്ഥാനവും ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക് എൻജിനീയറിങിൽ 92ാം സ്ഥാനവും നേടി. കെമിക്കൽ എൻജിനീയറിങിൽ വലിയ മുന്നേറ്റം കൈവരിച്ച് 94ാം സ്ഥാനത്താണ് സ്ഥാപനം.
മൂന്ന് വിഷയങ്ങളിൽ ആദ്യ 100 സ്ഥാനങ്ങളിലും മൂന്ന് വിഷയങ്ങളിൽ ആദ്യ 150 സ്ഥാനങ്ങൾക്കുള്ളിലും ഇടം നേടിയത് സർവകലാശാലയുടെ ഗവേഷണ മികവ് തെളിയിക്കുന്നതാണ്. ഗണിതശാസ്ത്രം (130), മെക്കാനിക്കൽ എൻജിനീയറിങ് (133), കമ്പ്യൂട്ടർ സയൻസ് (137), നാച്ചുറൽ സയൻസസ് (220) എന്നിവയിലും ശ്രദ്ധേയ സ്ഥാനങ്ങൾ നേടി.
ഇതിനൊപ്പം അജ്‌മാൻ സർവകലാശാലയും നേട്ടം കൈവരിച്ചു. ഡെന്റിസ്ട്രി വിഷയത്തിൽ ലോകത്ത് 51 മുതൽ 150 വരെ റാങ്കിൽ ഉൾപ്പെടുകയും യു.എ.ഇയിൽ ഒന്നാം സ്ഥാനവും സ്വന്തമാക്കുകയും ചെയ്തു. ഫാർമസി ആൻഡ് ഫാർമക്കോളജി വിഭാഗത്തിൽ 151-200 നിരയിലാണ് സ്ഥാനം.
ഗവേഷണ മികവ്, അധ്യാപന നിലവാരം, ആധുനിക അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിലെ പുരോഗതിയാണ് യു.എ.ഇ സർവകലാശാലകളുടെ ഈ നേട്ടത്തിന് പിന്നിലെന്നാണ് വിലയിരുത്തൽ.









































