അബുദാബി: യുഎഇയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അനുഭവപ്പെട്ട അതിശക്തമായ മഴയ്ക്കും ശക്തമായ കാറ്റിനും പിന്നാലെ സ്ഥിതി ക്രമേണ സാധാരണ നിലയിലേക്ക് മടങ്ങുന്നു. നാളെ മുതൽ സ്കൂളുകളും സർക്കാർ ഓഫീസുകളും നേരിട്ട് പ്രവർത്തനം പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
ദുബായ്, അബുദാബി, ഷാർജ എന്നിവിടങ്ങളിലെ പ്രധാന പാതകളിൽ ഉണ്ടായ വെള്ളക്കെട്ടുകൾ നഗരസഭകൾ അതിവേഗം നീക്കം ചെയ്തതോടെ ഗതാഗതം സാധാരണയായി. മഴയെ തുടർന്ന് തടസ്സപ്പെട്ട ദുബായ്–ഷാർജ ബസ് സർവീസുകൾ ഉൾപ്പെടെയുള്ള ഇന്റർസിറ്റി സർവീസുകളും വീണ്ടും പ്രവർത്തനം ആരംഭിച്ചു.
റാസൽഖൈമയിലും ഫുജൈറയിലും മലവെള്ളപ്പാച്ചിലിനെ തുടർന്ന് ഒറ്റപ്പെട്ടുപോയ നൂറുകണക്കിന് ആളുകളെ സിവിൽ ഡിഫൻസ് ഹെലികോപ്റ്ററുകളുടെ സഹായത്തോടെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിരുന്നു. ഇവരുടെ വീടുകളുടെ സുരക്ഷ ഉറപ്പാക്കിയ ശേഷം മാത്രമേ തിരിച്ചെത്തിക്കാൻ അനുവദിക്കൂ എന്ന് അധികൃതർ അറിയിച്ചു.
കാലാവസ്ഥ തെളിഞ്ഞിട്ടുണ്ടെങ്കിലും വരും ദിവസങ്ങളിൽ വാദികൾക്കും ഡാമുകൾക്കും സമീപം പോകുന്നത് ഒഴിവാക്കണമെന്ന് ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു. താഴ്ന്ന പ്രദേശങ്ങളിൽ ഇപ്പോഴും വെള്ളക്കെട്ടുകൾ നിലനിൽക്കുന്നതിനാൽ വാഹനമോടിക്കുന്നവർ പ്രത്യേക ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
കനത്ത മഴയെ തുടർന്ന് താളം തെറ്റിയ വിമാന സർവീസുകളും പതുക്കെ സാധാരണ നിലയിലേക്ക് മടങ്ങുന്നു. മേഖലയിൽ നിലനിൽക്കുന്ന സംഘർഷ സാഹചര്യങ്ങളെ തുടർന്ന് നിലവിൽ പരിമിതമായ പ്രത്യേക സർവീസുകളാണ് നടത്തുന്നത്. ഇതു മൂലം ടിക്കറ്റ് നിരക്കുകൾ ഗണ്യമായി ഉയർന്നിട്ടുണ്ട്.













































