മിഡിൽ ഈസ്റ്റിലെ സംഘർഷ സാഹചര്യത്തെ തുടർന്ന് റദ്ദാക്കിയ സിബിഎസ്ഇ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളുടെ ഫലം ഏപ്രിൽ രണ്ടാം വാരത്തോടെ പ്രസിദ്ധീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. ബഹ്റൈൻ, ഇറാൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങളിലെ ചില പരീക്ഷകളാണ് സുരക്ഷാ കാരണങ്ങളാൽ റദ്ദാക്കിയത്. ഇതിനിടെ ഇതിനകം നടന്ന പരീക്ഷകൾ സാധുവായി കണക്കാക്കി മാർക്ക് നൽകുമെന്നും സിബിഎസ്ഇ വ്യക്തമാക്കി.
പ്ലസ് ടു തലത്തിൽ മാത്‌സ്, ബയോളജി, ഇംഗ്ലീഷ്, ഹിന്ദി, പൊളിറ്റിക്കൽ സയൻസ് ഉൾപ്പെടെ 17 വിഷയങ്ങളും ഐടി, ബാങ്കിങ് അടക്കമുള്ള 10 വിഷയങ്ങളും റദ്ദാക്കി. ഈ വിഷയങ്ങൾക്ക് മാർക്ക് നിശ്ചയിക്കാൻ പ്രത്യേക മൂല്യനിർണയ രീതിയാണ് സിബിഎസ്ഇ സ്വീകരിച്ചത്. പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് എഴുതിയ പരീക്ഷകളിലെ ശരാശരി മാർക്കിന്റെ അടിസ്ഥാനത്തിൽ ബാക്കിയുള്ള വിഷയങ്ങൾക്ക് മാർക്ക് നൽകും. പ്ലസ് ടു വിദ്യാർത്ഥികളുടെ കാര്യത്തിൽ സ്കൂൾ തലത്തിലുള്ള ടേം, മോഡൽ പരീക്ഷകളിലെ പ്രകടനം, ഇൻറേണൽ അസെസ്മെൻറുകൾ എന്നിവ പരിഗണിച്ചായിരിക്കും അന്തിമ ഫലം നിർണയിക്കുക.
ഈ പുതിയ രീതിയിൽ ഫലം എങ്ങനെ പ്രതിഫലിക്കുമെന്ന ആശങ്കയിലാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും. ദുബായ് ഇന്ത്യൻ ഹൈസ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ ജാനവ് ഉൾപ്പെടെ നിരവധി വിദ്യാർത്ഥികൾ, ബോർഡ് പരീക്ഷയ്ക്കായി പ്രത്യേകമായി തയ്യാറെടുത്തിരുന്നുവെങ്കിലും ചില പ്രധാന വിഷയങ്ങൾ എഴുതാനാകാതെ പോയത് നിരാശ സൃഷ്ടിച്ചതായി പറയുന്നു. അതുപോലെ ഷാർജ ഇന്ത്യൻ ഹൈസ്കൂളിലെ വിദ്യാർത്ഥിനിയായ സന കിഫ്ലിയും മികച്ച സ്കോർ പ്രതീക്ഷിച്ചിരുന്ന വിഷയങ്ങൾ റദ്ദാക്കിയതിൽ ആശങ്ക പ്രകടിപ്പിച്ചു.
മാർക്ക് കുറവായാൽ ഇംപ്രൂവ്‌മെൻറ് പരീക്ഷയ്ക്ക് അവസരം സിബിഎസ്ഇ നൽകുന്നുണ്ടെങ്കിലും നിലവിലെ മാർഗ്ഗനിർദേശപ്രകാരം ഒരു വിഷയത്തിൽ മാത്രമാണ് ഇംപ്രൂവ്‌മെൻറ് അനുവദിക്കുന്നത്. അതേസമയം, ഇംപ്രൂവ്‌മെൻറ് പരീക്ഷാഫലം വരുമ്പോഴേക്കും പല സർവകലാശാലകളുടെയും പ്രവേശന നടപടികൾ പൂർത്തിയായേക്കും എന്നതിനാൽ വിദ്യാർത്ഥികൾക്ക് ആശങ്ക തുടരുകയാണ്.
യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെ സർവകലാശാലകൾ മാർക്കിന്റെ അടിസ്ഥാനത്തിലാണ് സ്കോളർഷിപ്പുകൾ നൽകുന്നത്. ശരാശരി മാർക്ക് കണക്കാക്കുന്ന പുതിയ സംവിധാനത്തിൽ ചെറിയ മാറ്റങ്ങൾ പോലും വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് സാധ്യതയെ ബാധിക്കാം. മുഴുവൻ ഫീസ് നൽകി പഠനം തുടരുന്നത് സാധാരണ പ്രവാസി കുടുംബങ്ങൾക്ക് വലിയ സാമ്പത്തിക ബാധ്യതയാകുമെന്ന ആശങ്കയും ഉയരുന്നു.
ഇന്ത്യയിൽ തുടർപഠനം ലക്ഷ്യമിടുന്ന വിദ്യാർത്ഥികൾക്കും പ്രവേശന മാനദണ്ഡമായി ഈ മാർക്കുകൾ നിർണായകമാണ്. അതിനാൽ മിഡിൽ ഈസ്റ്റ് മേഖലയിലെ വിദ്യാർത്ഥികൾക്ക് പ്രത്യേക ഇളവുകൾ നൽകാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്ന ആവശ്യം ശക്തമാകുന്നു.
സ്കൂളുകളിൽ പ്രാക്ടിക്കൽ, ഇൻറേണൽ അസെസ്മെൻറുകൾ നേരത്തെ പൂർത്തിയാക്കിയതിനാൽ അവയും അന്തിമ ഫലത്തിൽ ഉൾപ്പെടുത്തും. ടേം, മോഡൽ പരീക്ഷകളുടെ മാർക്കുകൾ ഏപ്രിൽ 6 മുതൽ 13 വരെ സിബിഎസ്ഇയുടെ ഓൺലൈൻ പോർട്ടലിൽ അപ്‌ലോഡ് ചെയ്യാൻ സ്കൂളുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. അന്തിമ ഫലത്തിൽ അസന്തോഷമുള്ളവർക്ക് നിബന്ധനകൾക്ക് വിധേയമായി ഇംപ്രൂവ്‌മെൻറ് പരീക്ഷയ്ക്കും അവസരമുണ്ടാകും.
മിഡിൽ ഈസ്റ്റിലെ നിലവിലെ സംഘർഷം വിദ്യാഭ്യാസ മേഖലയെയും ബാധിച്ച സാഹചര്യത്തിൽ, വിദ്യാർത്ഥികളുടെ ഭാവി, സ്കോളർഷിപ്പ്, തുടർപഠനം എന്നിവയെ ചുറ്റിപ്പറ്റി അനിശ്ചിതത്വം തുടരുകയാണ്.
English Summary : CBSE has announced that the results for Class 10 and Class 12 students in the Middle East, where exams were cancelled due to regional conflict, will be released by the second week of April using a special evaluation method based on previously conducted exams, internal assessments, and school-level performance, raising concerns among students and parents about fairness, college admissions, and scholarship opportunities, especially as improvement exams are limited and may not align with university admission timelines in India and Gulf countries.















































