ദുബായ്: പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇറാന്റെ പ്രധാന ലക്ഷ്യം യുഎഇ ആയിരുന്നുവെന്ന് പ്രസിഡന്റിന്റെ നയതന്ത്ര ഉപദേശകൻ ഡോ. അൻവർ ഗർഗാഷ്. ഇസ്രയേലിനു നേരെ നടന്നതിനെക്കാൾ കൂടുതൽ ആക്രമണം യുഎഇ നേരിട്ടു. ഒരു ന്യായീകരണവുമില്ലാത്ത ആക്രമണമാണ് രാജ്യത്തിനു നേരെയുണ്ടായത്. എന്നാൽ, ഈ യുദ്ധത്തിൽ യുഎഇ ആണ് വിജയിച്ചതെന്നും അദ്ദേഹം പറഞ്ഞു. യുദ്ധം നടന്ന 40 ദിവസം കൊണ്ട് പ്രതിരോധമേഖലയിൽ യുഎഇ കൂടുതൽ കരുത്താർജിച്ചു എന്നതാണ് പ്രധാന നേട്ടം.
യുദ്ധം നീണ്ട 40 ദിവസത്തിനിടെ 2800-ത്തിലധികം മിസൈലുകളും ഡ്രോണുകളും യുഎഇയെ ലക്ഷ്യമാക്കി എത്തിയതായി ഗർഗാഷ് വ്യക്തമാക്കി. ഇതിൽ 96 ശതമാനവും വിജയകരമായി വെടിവെച്ചിടാൻ യുഎഇയുടെ പ്രതിരോധ സേനയ്ക്ക് സാധിച്ചു. കൃത്യമായ പ്രതിരോധ തന്ത്രങ്ങളിലൂടെ രാജ്യത്തിന് ആക്രമണങ്ങളെ ചെറുക്കുന്നതിനൊപ്പം യുദ്ധത്തിൽ മേൽക്കൈ നേടാനും കഴിഞ്ഞുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തിന്റെ പ്രതിരോധ ശേഷിയും ആത്മവിശ്വാസവും ഈ കാലയളവിൽ ഗണ്യമായി വർധിച്ചുവെന്നും, അതിർത്തികൾ സുരക്ഷിതമായി കാത്തുസൂക്ഷിക്കാൻ യുഎഇയുടെ ശേഷി തെളിയിച്ചുവെന്നും ഗർഗാഷ് പറഞ്ഞു.
സംഘർഷകാലത്തും രാജ്യത്തെ സാധാരണ ജീവിതം തടസ്സമില്ലാതെ തുടരാൻ സാധിച്ചതും യുഎഇയുടെ വലിയ നേട്ടമായാണ് വിലയിരുത്തുന്നത്. ഭക്ഷ്യവിതരണം, അവശ്യവസ്തുക്കളുടെ ലഭ്യത, ബാങ്കിംഗ് സേവനങ്ങൾ, ആരോഗ്യ സേവനങ്ങൾ, വിസ സംവിധാനം തുടങ്ങി എല്ലാ മേഖലകളും തടസ്സമില്ലാതെ പ്രവർത്തിച്ചു. പ്രതിസന്ധി നേരിടുന്നതിലെ “ഇമറാത്തി മാതൃക” ലോകത്തിന് മുന്നിൽ അവതരിപ്പിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ഇറാൻ ഗൾഫ് രാജ്യങ്ങൾക്കും യുഎഇക്കും ഒരു പ്രധാന ഭീഷണിയായിരുന്നാലും, ഇത് യുദ്ധത്തിന് ആഹ്വാനം ചെയ്യുന്നതായി കാണേണ്ടതില്ലെന്നും ഗർഗാഷ് വ്യക്തമാക്കി. നയതന്ത്ര മാർഗങ്ങൾ തുറന്നുവെച്ചുകൊണ്ടാണ് പ്രശ്നങ്ങളെ സമീപിക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ദീർഘകാലത്തേക്കുള്ള ഏതു സമാധാന കരാറായാലും അതിൽ ഹോർമൂസിലൂടെയുള്ള സ്വതന്ത്ര സഞ്ചാരം ഉറപ്പാക്കിയിരിക്കണം, ആണവായുധങ്ങൾ നിർമിക്കുന്നതിൽ നിന്ന് ഇറാനെ പൂർണമായും തടയണം, മേഖലയ്ക്കു ഭീഷണിയായ ഇറാന്റെ മിസൈൽ, ഡ്രോൺ ശേഖരം നിയന്ത്രിക്കണം. അത്തരം സമാധാന കരാറിനു മാത്രമേ പ്രസക്തിയുള്ളുവെന്നും വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
“യുദ്ധത്തിലേക്ക് മടങ്ങാൻ യുഎഇ ആഗ്രഹിക്കുന്നില്ല. പക്ഷേ നിലവാരമില്ലാത്ത സമാധാനത്തിൽ താൽപര്യമില്ല” എന്നതാണ് യുഎഇയുടെ നിലപാടെന്ന് ഗർഗാഷ് വ്യക്തമാക്കി.









































