വാൽപാറ: ആളിയാർ ചുരത്തിൽ വാൻ അപകടത്തിൽപ്പെട്ടതിന്റെ കാരണം ബ്രേക്കിനുണ്ടായ തകരാറെന്ന് തമിഴ്നാട് പൊലീസിന്റെ പ്രാഥമിക നിഗമനം.
ചുരത്തിലെ 27 വളവുകൾ ഇറങ്ങിയതിന് പിന്നാലെ ബ്രേക്ക് സംവിധാനം ചൂടായി പ്രവർത്തനരഹിതമായിരിക്കാമെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. ഗിയറിൽ വാഹനം നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടു. തുടർന്ന് നിയന്ത്രണം വിട്ട വാൻ കൽഭിത്തിയിൽ സ്ഥാപിച്ചിരുന്ന ഇരുമ്പുതൂണുകൾ തകർത്ത് ഏകദേശം 800 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു.
ചുരത്തിലെ പതിമൂന്നാം വളവിൽ വച്ചായിരുന്നു അപകടം. പതിമൂന്നാം വളവിൽ നിന്ന് പത്താം വളവിനും ഒൻപതാം വളവിനും മധ്യേയുള്ള ഭാഗത്തേക്കാണ് വാഹനം എത്തിയത്. പൂർണ്ണമായും സംരക്ഷണഭിത്തി ഇവിടെ ഉണ്ടായിരുന്നില്ല. ചെറിയൊരു കൽഭിത്തി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇവിടെ പൂർണ്ണമായ സംരക്ഷണഭിത്തി ഇല്ലാത്തതും അപകടത്തിന്റെ തീവ്രത കൂട്ടിയതായി വിലയിരുത്തപ്പെടുന്നു.
മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ഗവ. എൽപി സ്കൂളിൽനിന്നുള്ള അധ്യാപകരും ജീവനക്കാരുമാണ് അപകടത്തിൽപ്പെട്ടത്. മലപ്പുറം പുലാമന്തോൾ സ്വദേശിയും പാങ്ങ് ജിഎൽപി സ്കൂളിലെ പ്രധാന അധ്യാപികയുമായ അജിത (54), പാങ്ങ് സ്വദേശികളായ അധ്യാപികമാരായ റംല (52), സുഹറ (43), ആശ (41), അധ്യാപകനായ മജീദ് (43), മജീദിന്റെ ഭാര്യ റുഖിയ (39), സ്കൂളിലെ പാചകത്തൊഴിലാളി സാജിത (45), പാങ്ങ് ഗവ.എൽപി സ്കൂളിൽ നിന്ന് സമീപത്തെ പാങ്ങ് ജിയുപി സ്കൂളിലേക്ക് അടുത്തിടെ മാറിയ അധ്യാപിക ഷക്കീന(37) എന്നിവരാണ് സംഭവസ്ഥലത്ത് മരിച്ചത്. അപകടത്തിൽ മരിച്ച അധ്യാപിക സുഹറയുടെ മകൻ ഹിഷാം (12) പൊള്ളാച്ചി ആശുപത്രിയിൽ എത്തിയ ശേഷം മരിച്ചു.
അപകടത്തില്‍ മരിച്ചവര്‍ക്കും പരുക്കേറ്റവര്‍ക്കും നഷ്ടപരിഹാരം നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. 5 അധ്യാപകരെ നഷ്ടമായ സ്കൂളില്‍ പകരം നിയമനം നടത്തും. മരിച്ചവര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ പാങ്ങ് സ്കൂളിലെത്തിയപ്പോഴായിരുന്നു പ്രതികരണം.











































