കോഴിക്കോട്: സംസ്ഥാനത്ത് പാമ്പുകടിയേറ്റ് വീണ്ടും മരണം. കണ്ണൂർ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന തളിപ്പറമ്പ് സ്വദേശി നഫീസ (75) ആണ് മരിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് നഫീസക്ക് പാമ്പുകടിയേറ്റത്. വീട്ടിനകത്ത് തളർന്ന നിലയിൽ കണ്ടെത്തിയ ഇവരെ ആദ്യം തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് തുടർന്ന് കണ്ണൂർ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.
പാമ്പുകടിയേറ്റതാണ് മരണകാരണമെന്ന് മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു. ശങ്കുവരിയൻ പാമ്പാണ് കടിച്ചതെന്നാണ് പ്രാഥമിക നിഗമനം.
സംസ്ഥാനത്ത് ചൂട് കൂടിയതോടെ പാമ്പുകടിയേറ്റ സംഭവങ്ങൾ വർധിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നാലുപേരാണ് പാമ്പുകടിയേറ്റ് മരിച്ചത്. ഇന്ന് എറണാകുളം ചെറായിയിൽ ഒരു വിനോദസഞ്ചാരിക്കും പാമ്പുകടിയേറ്റതായി വിവരം ലഭിച്ചിട്ടുണ്ട്.











































