ന്യൂഡൽഹി: വനിത സംവരണ ഭേദഗതി ബില്ല് പാര്‍ലമെന്‍റില്‍ പാരാജയപ്പെട്ടതിന് പിന്നാലെ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോട് നടത്തിയ അഭിസംബോധനക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. പി. സന്തോഷ് കുമാർ എം.പി ആണ് തെരഞ്ഞെടുപ്പ‌് കമീഷന് പരാതി നൽകിയിരിക്കുന്നത്.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് അയച്ച പരാതിയിൽ, പ്രധാനമന്ത്രിയുടെ പ്രസംഗം ഗുരുതരമായ മാതൃകാ പെരുമാറ്റച്ചട്ട ലംഘനമാണെന്ന് സന്തോഷ് കുമാർ ആരോപിച്ചു. ഔദ്യോഗിക മാധ്യമങ്ങളായ ദൂരദർശനും ആകാശവാണിയും ഉപയോഗിച്ച് രാഷ്ട്രീയ പ്രസംഗം നടത്തിയത് ചട്ടവിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രസംഗം മുൻകൂട്ടി തയ്യാറാക്കിയതാണെന്നും അത് രാഷ്ട്രീയ ലക്ഷ്യത്തോടെ അവതരിപ്പിച്ച നാടകത്തിന്റെ അവസാനഘട്ടമാണെന്നും പരാതിയിൽ ആരോപിക്കുന്നു. തിരഞ്ഞെടുപ്പ് കാലഘട്ടത്തിൽ ഇത്തരത്തിലുള്ള പ്രസംഗങ്ങൾ അനുവദനീയമല്ലെന്നും ഇതിനെതിരെ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിനിടെ കോൺഗ്രസ് നേതാവ് അനിൽ അക്കരയും സമാനമായ പരാതിയുമായി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്. പ്രധാനമന്ത്രി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
വനിതാ സംവരണ ബിൽ പരാജയപ്പെട്ടതിന് പിന്നാലെ നടത്തിയ പ്രസംഗത്തിൽ, രാജ്യത്തിന്റെ വികസനത്തെ പ്രതിപക്ഷം ബോധപൂർവ്വം തടസ്സപ്പെടുത്തുകയാണെന്നും സ്ത്രീശാക്തീകരണത്തിന് അവർ എതിരാണെന്നും പ്രധാനമന്ത്രി ആരോപിച്ചിരുന്നു. വികസിത ഭാരത ലക്ഷ്യത്തെ ദുർബലപ്പെടുത്താൻ രാഷ്ട്രീയ ഗൂഢാലോചനകൾ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഈ പശ്ചാത്തലത്തിലാണ് ഇപ്പോൾ തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി ഉയർന്നത്. വിഷയത്തിൽ കമ്മീഷൻ എന്ത് നിലപാട് സ്വീകരിക്കും എന്നതാണ് ഇനി രാഷ്ട്രീയവൃത്തങ്ങൾ ഉറ്റുനോക്കുന്നത്.











































