തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച സർക്കുലറിൽ ബി.ജെ.പി സീൽ പതിഞ്ഞ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതായി സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തന്‍ യു. ഖേല്‍ക്കർ അറിയിച്ചു. തയ്യാറാക്കിയ റിപ്പോർട്ട് പരിശോധിച്ച ശേഷം കേന്ദ്രകമീഷന് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.
റിപ്പോർട്ട് കേന്ദ്ര കമ്മീഷനിലേക്ക് അയച്ചതിന് ശേഷം അവിടുത്തെ നിർദേശങ്ങൾ അനുസരിച്ചായിരിക്കും തുടർ നടപടികൾ സ്വീകരിക്കുകയെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
തിരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിക്കുന്ന പ്രവർത്തനങ്ങൾ കണ്ടെത്തുന്നതിനായി സൈബർ പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കലക്ടർമാരുടെ ഓഫീസുകളിൽ ഉദ്യോഗസ്ഥർ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്നും, ഓൺലൈൻ ഇടപെടലുകൾ നിരീക്ഷിക്കുന്നതായും അധികൃതർ അറിയിച്ചു.
ഇതിനിടെ, ബി. ഗോപാലകൃഷ്ണന്റെ വിവാദപരാമർശവുമായി ബന്ധപ്പെട്ട നടപടികളും നിയമോപദേശവും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് ഇതിനകം കൈമാറിയിട്ടുണ്ട്. ഇതുസംബന്ധിച്ച കേന്ദ്ര നിർദേശങ്ങൾ ലഭിക്കുന്നതിനായി കാത്തിരിക്കുകയാണെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ കൂട്ടിച്ചേർത്തു.
സംഭവം രാഷ്ട്രീയ തലത്തിൽ വലിയ വിവാദങ്ങൾക്ക് വഴിവെച്ചതോടെ, തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ നിഷ്പക്ഷത ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും വീണ്ടും ഉയരുന്ന സാഹചര്യമാണ്.















