സാമ്പിൾ വെടിക്കെട്ട് തയ്യാറാക്കുന്നതിനിടെ വൻ ദുരന്തം; രക്ഷാപ്രവർത്തനം പ്രതിസന്ധിയിൽ
തൃശ്ശൂർ: തൃശ്ശൂർ പൂരത്തിനായുള്ള വെടിക്കെട്ട് സാമഗ്രികൾ നിർമ്മിച്ചിരുന്ന മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിൽ ചൊവ്വാഴ്ച വൈകുന്നേരം ഉണ്ടായ ശക്തമായ സ്‌ഫോടനത്തിൽ ഏഴ് പേർ മരിച്ചു. 40ഓളം പേർക്ക് പരിക്കേറ്റതായി പ്രാഥമിക വിവരം. തിരുവമ്പാടി ദേവസ്വംബോർഡിനുവേണ്ടി ലൈസൻസി സതീഷിന്റെ നേതൃത്വത്തിൽ സാമ്പിൾ വെടിക്കെട്ടിനായി പടക്കങ്ങൾ തയ്യാറാക്കുന്നതിനിടെയാണ് ദുരന്തം സംഭവിച്ചത്.
വൈകിട്ട് അഞ്ചുമണിയോടെ ഉണ്ടായ സ്‌ഫോടനത്തിന് പിന്നാലെ തുടർച്ചയായി രണ്ട് വലിയ പൊട്ടിത്തെറികളും ഉണ്ടായി. കിലോമീറ്ററുകൾ അകലത്തേക്കും ശബ്ദം കേട്ടതായി പ്രദേശവാസികൾ പറഞ്ഞു. സ്‌ഫോടനത്തിനു പിന്നാലെ സ്ഥലത്ത് സൂക്ഷിച്ചിരുന്ന പടക്ക സാമഗ്രികൾ തുടർച്ചയായി പൊട്ടിത്തെറിച്ചതോടെ തീ വേഗത്തിൽ പടർന്നു, സ്ഥിതി നിയന്ത്രണാതീതമായി. നിരവധി പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. അഞ്ചുപേരെ ഗുരുതരാവസ്ഥയിൽ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


സംഭവവിവരം ലഭിച്ചതോടെ പോലീസും ഫയർഫോഴ്‌സും ആംബുലൻസുകളും സ്ഥലത്തെത്തിയെങ്കിലും തീയുടെ തീവ്രതയും തുടർച്ചയായ പൊട്ടിത്തെറികളും രക്ഷാപ്രവർത്തനത്തെ ഗുരുതരമായി ബാധിച്ചു. തീ നിയന്ത്രിക്കാൻ കഴിയാത്തതിനാൽ അപകടത്തിൽപ്പെട്ടവരെ പുറത്തേക്കെത്തിക്കുന്നതിൽ വൈകലുണ്ടായി. ചെറിയ വഴികളുള്ള പ്രദേശമായതിനാൽ രക്ഷാസേനയ്ക്ക് സ്ഥലത്തെത്താൻ പ്രയാസം നേരിട്ടു. തുടർന്ന് സമീപത്തെ മതിൽ തകർത്താണ് ഫയർഫോഴ്‌സ് സംഘം അകത്തേക്ക് പ്രവേശിച്ച് രക്ഷാപ്രവർത്തനം തുടരുന്നത്.
ദുരന്തത്തിന്റെ ആഘാതത്തിൽ ചിലർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയതായി റിപ്പോർട്ടുകളുണ്ട്. തീയും പുകയും വ്യാപിച്ചതോടെ രക്ഷാപ്രവർത്തനം കൂടുതൽ സങ്കീർണമാവുകയും ചെയ്തു. പ്രദേശത്ത് ഇപ്പോഴും ആശങ്ക നിലനിൽക്കുന്നു.
ഈ മാസം 24ന് നടത്താനിരുന്ന തൃശ്ശൂർ പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ടിനായി പടക്ക സാമഗ്രികൾ ഇവിടെ തയ്യാറാക്കുകയായിരുന്നു. രാജ്യത്തെ ഏറ്റവും പ്രശസ്തമായ ഉത്സവങ്ങളിലൊന്നായ തൃശ്ശൂർ പൂരം മുന്നോടിയായി നടക്കുന്ന പരീക്ഷണത്തിനിടെയുണ്ടായ ഈ അപകടം വലിയ ആശങ്കക്കും ചർച്ചകൾക്കും ഇടയാക്കി.
സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് പരിക്കേറ്റവർക്ക് ആവശ്യമായ എല്ലാ ചികിത്സാ സഹായങ്ങളും ലഭ്യമാക്കാൻ സർക്കാർ സംവിധാനങ്ങളെയാകെ സജ്ജമാക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി. ആശുപത്രികൾ അടിയന്തരാവസ്ഥയ്ക്ക് സജ്ജമാക്കിയിട്ടുണ്ട്. മരിച്ചവരുടെ വ്യക്തിവിവരങ്ങൾ പുറത്തുവന്നിട്ടില്ല. രക്ഷാപ്രവർത്തനവും അന്വേഷണം നടപടികളും പുരോഗമിക്കുകയാണ്.







































