ദുബൈ: ബൗദ്ധിക സ്വത്താവകാശങ്ങൾ രജിസ്റ്റർ ചെയ്യുന്നതിൽ ശ്രദ്ധേയമായ നേട്ടം കൈവരിക്കാനായതായി താമസ കുടിയേറ്റ വകുപ്പ് (ജി.ഡി.ആർ.എഫ്.എ) അറിയിച്ചു. കഴിഞ്ഞ 10 വർഷത്തിനിടെ രജിസ്റ്റർ ചെയ്തത് 671 ബൗദ്ധിക കൃതികളും സ്വത്തുക്കളുമാണ്.
ബൗദ്ധിക സ്വത്തവകാശ ദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ അറിയിപ്പിലാണ് ഈ നേട്ടം വെളിപ്പെടുത്തിയത്. ബൗദ്ധിക സ്വത്തവകാശ സംരക്ഷണത്തിനായി പ്രത്യേക നയരൂപവത്കരണം, ശക്തമായ നിയന്ത്രണ സംവിധാനം, രജിസ്ട്രേഷൻ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികൾ എന്നിവ നടപ്പിലാക്കിയതാണ് ഈ മുന്നേറ്റത്തിന് കാരണം.
സൃഷ്ടിപരമായ ആശയങ്ങളെ പ്രായോഗിക പരിഹാരങ്ങളാക്കി മാറ്റാനും സേവന നിലവാരം ഉയർത്താനും അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കാൻ സ്ഥാപനത്തിന് കഴിഞ്ഞതായി അധികൃതർ വ്യക്തമാക്കി. വിവിധ തന്ത്രപ്രധാന പങ്കാളിത്തങ്ങളിലൂടെ ഈ രംഗത്തെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനും സാധിച്ചതായി അറിയിച്ചു.
രാജ്യത്തിന്റെ നവീകരണ-ബൗദ്ധിക സ്വത്തവകാശ സൂചികകളിൽ സംഭാവന നൽകുന്നതിനൊപ്പം അറിവ് അധിഷ്ഠിത സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിലും ജി.ഡി.ആർ.എഫ്.എ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. നവീകരണത്തെ സർക്കാർ പ്രവർത്തനത്തിന്റെ അവിഭാജ്യ ഘടകമായി മാറ്റുകയാണ് ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി.
യഥാർഥ നവീകരണം അതിന്‍റെ ഫലങ്ങൾ സംരക്ഷിക്കപ്പെടുമ്പോഴാണ് പൂർത്തിയാകുക. ഇത് സേവന വികസനത്തിനും ഭാവി സന്നദ്ധക്കും ശക്തമായ പിന്തുണ നൽകുന്നുവെന്ന് ലീഡർഷിപ്പ് ആൻഡ് ഫ്യൂച്ചർ സെക്ടർ അസി. ഡയറക്ടർ ജനറലർ ബ്രിഗേഡിയർ അബ്ദുൽ സമദ് ഹുസൈൻ സുലൈമാൻ പറഞ്ഞു.








































