അബുദബി: മിഡിൽ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും (മെന) ആദ്യ സ്വയംനിയന്ത്രിത പൊതുഗതാഗത ബസ് സർവീസ് പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കാൻ അബുദബി ഒരുങ്ങുന്നു. കൃത്രിമബുദ്ധി (AI) സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഡ്രൈവറില്ലാ ബസ് സർവീസ് അവതരിപ്പിക്കുന്നതിലൂടെ സ്മാർട്ട് ഗതാഗത രംഗത്ത് പുതിയ അധ്യായം കുറിക്കാനാണ് എമിറേറ്റിന്റെ ശ്രമം.
മുനിസിപ്പാലിറ്റി ആൻഡ് ട്രാൻസ്‌പോർട്ട് വകുപ്പിന് (DMT) കീഴിലുള്ള ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്ററായ അബുദബി മൊബിലിറ്റിയും യു.എ.ഇ. ആസ്ഥാനമായുള്ള സ്മാർട്ട് മൊബിലിറ്റി കമ്പനിയായ ലുമോയും ചേർന്നാണ് പരീക്ഷണ പദ്ധതി നടപ്പാക്കുന്നത്. സ്മാർട്ട് ആൻഡ് ഓട്ടോണമസ് സിസ്റ്റംസ് കൗൺസിലിന്റെ പിന്തുണയോടെയാണ് പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നത്.
പൈലറ്റ് പദ്ധതിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ, സാങ്കേതിക സംവിധാനങ്ങൾ, സുരക്ഷാ മാനദണ്ഡങ്ങൾ, പ്രവർത്തനരീതികൾ എന്നിവ സംബന്ധിച്ച് ഇരു വിഭാഗങ്ങളും ചർച്ച നടത്തിയതായി അധികൃതർ അറിയിച്ചു. കൂടുതൽ കാര്യക്ഷമവും സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമായ പൊതുഗതാഗത സംവിധാനങ്ങൾ വികസിപ്പിക്കുന്നതിന് ലോകത്തെ മികച്ച മാതൃകകളും സാങ്കേതിക പഠനങ്ങളും യോഗത്തിൽ വിലയിരുത്തി.
2040ഓടെ അബുദബിയിലെ മൊത്തം യാത്രകളിൽ 25 ശതമാനവും സ്മാർട്ട് സ്വയംനിയന്ത്രിത ഗതാഗത സംവിധാനങ്ങളിലൂടെ നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് ‘അബുദബി സ്മാർട്ട് ആൻഡ് ഓട്ടോണമസ് മൊബിലിറ്റി സ്ട്രാറ്റജി’ നടപ്പാക്കുന്നത്. ഈ ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പായാണ് പുതിയ ഡ്രൈവറില്ലാ ബസ് പദ്ധതി വിലയിരുത്തപ്പെടുന്നത്.
ഗതാഗത മേഖലയിലെ അത്യാധുനിക സാങ്കേതികവിദ്യകളും കൃത്രിമബുദ്ധി അധിഷ്ഠിത സംവിധാനങ്ങളും പ്രയോജനപ്പെടുത്തുന്നതിൽ ഈ പരീക്ഷണം നിർണായക നാഴികക്കല്ലാകുമെന്ന് അബുദബി മൊബിലിറ്റിയിലെ ഇന്റലിജന്റ് ട്രാൻസ്‌പോർട്ട് സിസ്റ്റംസ് സെക്ടർ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഹമദ് ആദിൽ അൽ അഫീഫി പറഞ്ഞു.
സ്വയംനിയന്ത്രിത വാഹനങ്ങളുടെ വ്യാപക ഉപയോഗത്തിലൂടെ റോഡ് സുരക്ഷ വർധിപ്പിക്കാനും ഗതാഗത കാര്യക്ഷമത മെച്ചപ്പെടുത്താനും കാർബൺ പുറന്തള്ളൽ കുറയ്ക്കാനും കഴിയുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. പരീക്ഷണ പദ്ധതി വിജയകരമായാൽ ഭാവിയിൽ അബുദബിയിലെ വിവിധ മേഖലകളിലേക്ക് ഡ്രൈവറില്ലാ പൊതുഗതാഗത സേവനങ്ങൾ വ്യാപിപ്പിക്കാനും സാധ്യതയുണ്ട്.














































