അബുദബി: യു.എ.ഇയിൽ വേനൽച്ചൂട് ശക്തമാകുന്ന സാഹചര്യത്തിൽ വാഹനങ്ങൾക്കുള്ളിൽ തീപിടിത്തത്തിനും പൊട്ടിത്തെറിക്കും സാധ്യതയുള്ള വസ്തുക്കൾ സൂക്ഷിക്കരുതെന്ന് അബുദബി പോലീസ് മുന്നറിയിപ്പ് നൽകി. പൊതുജനങ്ങളുടെയും വാഹനയാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായാണ് ഈ നിർദേശം.
ആഭ്യന്തര മന്ത്രാലയത്തിന്റെ ‘അപകടരഹിത വേനൽക്കാലം’ കാമ്പയിനിന്റെയും അബുദബി പോലീസിന്റെ ‘സുരക്ഷിത വേനൽക്കാലം’ ബോധവത്കരണ പരിപാടിയുടെയും ഭാഗമായാണ് മുന്നറിയിപ്പ്. ഉയർന്ന താപനില മൂലമുണ്ടാകുന്ന വാഹനാപകടങ്ങളും തീപിടിത്തങ്ങളും ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി.
സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതാണ് നിരവധി വാഹന തീപിടിത്തങ്ങൾക്ക് പ്രധാന കാരണമെന്ന് പോലീസ് ചൂണ്ടിക്കാട്ടി. പ്രത്യേകിച്ച് ചൂടേറിയ കാലാവസ്ഥയിൽ വാഹനങ്ങൾ ദീർഘസമയം സൂര്യപ്രകാശത്തിൽ പാർക്ക് ചെയ്യുമ്പോൾ ചില വസ്തുക്കൾ അപകടകരമാകാൻ സാധ്യതയുണ്ട്.
സമ്മർദമേറിയ കണ്ടെയ്‌നറുകൾ (എയറോസോൾ ക്യാനുകൾ), ബാറ്ററികൾ, പവർ ബാങ്കുകൾ, ഹാൻഡ് സാനിറ്റൈസറുകൾ, പെർഫ്യൂമുകൾ, ഗ്യാസ് സിലിണ്ടറുകൾ, ലൈറ്ററുകൾ തുടങ്ങിയവ വാഹനങ്ങളിൽ സൂക്ഷിക്കുന്നത് ഒഴിവാക്കണമെന്ന് അധികൃതർ നിർദേശിച്ചു. കടുത്ത ചൂട് ഏൽക്കുമ്പോൾ ഇവയ്ക്ക് തീപിടിക്കാനോ പൊട്ടിത്തെറിക്കാനോ സാധ്യത കൂടുതലാണ്.
ഇന്ധനം, ഓയിൽ, പ്ലാസ്റ്റിക്, റബർ തുടങ്ങിയ തീപിടിത്തത്തിന് അനുകൂലമായ ഘടകങ്ങൾ വാഹനങ്ങളിൽ തന്നെ ഉള്ളതിനാൽ അപകടസാധ്യത വർധിക്കാമെന്നും പോലീസ് മുന്നറിയിപ്പ് നൽകി. അതിനാൽ വാഹനങ്ങളിൽ അനാവശ്യമായി അപകടകാരികളായ വസ്തുക്കൾ സൂക്ഷിക്കാതിരിക്കാനും പാർക്ക് ചെയ്യുന്ന വാഹനങ്ങൾ ഇടയ്ക്കിടെ പരിശോധിക്കാനും അധികൃതർ ആവശ്യപ്പെട്ടു.
വേനൽക്കാലത്ത് വാഹനസുരക്ഷ സംബന്ധിച്ച മുൻകരുതലുകൾ കർശനമായി പാലിക്കുന്നത് വലിയ അപകടങ്ങൾ ഒഴിവാക്കാൻ സഹായിക്കുമെന്ന് അബുദബി പോലീസ് ഓർമിപ്പിച്ചു. പ്രത്യേകിച്ച് കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.














































