ചെന്നൈ ∙ തമിഴ്നാട് മുഖ്യമന്ത്രി വിജയ് നിയമസഭയിൽ ഭൂരിപക്ഷം തെളിയിച്ചതിന് പിന്നാലെ, പാർട്ടി വിപ്പ് ലംഘിച്ച് സർക്കാറിന് അനുകൂലമായി വോട്ട് ചെയ്ത 24 എം.എൽ.എമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.എ.ഡി.എം.കെ രംഗത്തെത്തി.
കൂറുമാറ്റ നിരോധന നിയമപ്രകാരം നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പാർട്ടി അപേക്ഷ സമർപ്പിച്ചതായി നേതൃത്വം അറിയിച്ചു. സി.വി. ഷൺമുഖം, എസ്.പി. വേലുമണി, സി. വിജയഭാസ്‌കർ ഉൾപ്പെടെയുള്ള നേതാക്കളെ പാർട്ടി പദവികളിൽ നിന്ന് നീക്കിയതായും എ.ഐ.എ.ഡി.എം.കെ അറിയിച്ചു.
ടി.വി.കെ സർക്കാറിനെതിരെ വോട്ട് ചെയ്യണമെന്ന് പാർട്ടി നൽകിയ വിപ്പ് ലംഘിച്ചാണ് ഇവർ സർക്കാറിനെ പിന്തുണച്ചതെന്നാണ് ആരോപണം. തമിഴക വെട്രി കഴകം സർക്കാറിന് സഭയിൽ ഭൂരിപക്ഷം തെളിയിക്കേണ്ട സാഹചര്യത്തിൽ 144 അംഗങ്ങളുടെ പിന്തുണയാണ് ലഭിച്ചത്. 22 പേർ എതിർത്ത് വോട്ട് ചെയ്തു. അഞ്ച് എം.എൽ.എമാർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
വിജയ് ഒരു നിയമസഭാ സീറ്റ് ഒഴിഞ്ഞതിനാൽ അദ്ദേഹത്തിന്റെ പാർട്ടിക്ക് നേരിട്ട് 105 എം.എൽ.എമാരുടെ പിന്തുണ മാത്രമാണ് ഉണ്ടായിരുന്നത്. ഒരു അംഗം സ്പീക്കറായതിനാലും മറ്റൊരാളുടെ വിജയം കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടതിനെ തുടർന്ന് വോട്ടെടുപ്പിൽ നിന്ന് വിലക്കപ്പെട്ടതിനാലും എണ്ണം കുറഞ്ഞിരുന്നു.
അതേസമയം, എം.കെ. സ്റ്റാലിൻ നേതൃത്വത്തിലുള്ള ഡി.എം.കെ അംഗങ്ങൾ വോട്ടെടുപ്പിന് മുമ്പ് സഭയിൽ നിന്ന് ഇറങ്ങിപ്പോയി.









































