ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിലെ അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട്, വിജയ് മുഖ്യമന്ത്രിയായി അധികാരമേൽക്കാൻ ഒരുങ്ങുന്നു. തമിഴക വെട്രി കഴകം (ടി.വി.കെ) 120 എം.എൽ.എമാരുടെ പിന്തുണ ഉറപ്പിച്ചതോടെ ഭൂരിപക്ഷം തെളിഞ്ഞതായി പ്രഖ്യാപിച്ചു. ശനിയാഴ്ച രാവിലെ 11 മണിക്ക് ചെന്നൈയിലെ നെഹ്റു സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞ ചടങ്ങ് നടക്കും.
കേവല ഭൂരിപക്ഷത്തിനാവശ്യമായ 118 എന്ന സംഖ്യ കടന്ന് 120 എം.എൽ.എമാരുടെ പിന്തുണ ലഭിച്ചതായി വിജയ് അവകാശപ്പെട്ടു. ഇതോടെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർനെ കണ്ട വിജയ് സർക്കാർ രൂപവത്കരിക്കാനുള്ള അവകാശവാദം ഉന്നയിച്ചു.
ടി.വി.കെക്ക് 107 എം.എൽ.എമാരാണുള്ളത്. അഞ്ച് എം.എൽ.എമാരുള്ള കോൺഗ്രസ് നേരത്തേ പിന്തുണ പ്രഖ്യാപിച്ചിരുന്നു. തുടർന്ന് സി.പി.ഐ, സി.പി.എം, വി.സി.കെ, മുസ്ലിം ലീഗ് എന്നീ കക്ഷികളുടെ പിന്തുണയും ലഭിച്ചതോടെ ടി.വി.കെ ഭൂരിപക്ഷം ഉറപ്പിച്ചു. ഇടതുപാർട്ടികൾ നിരുപാധിക പിന്തുണയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ സഖ്യത്തിൽ ചേരുകയോ മന്ത്രിസഭയിൽ പങ്കെടുക്കുകയോ ഇല്ലെന്ന നിലപാടാണ് അവർ വ്യക്തമാക്കിയിരിക്കുന്നത്.
ഗവർണറെ ആദ്യം കണ്ടപ്പോൾ 112 എം.എൽ.എമാരുടെ പിന്തുണ രേഖകൾ സമർപ്പിച്ചെങ്കിലും, ആവശ്യമായ 118 പേരുടെ പിന്തുണ ഇല്ലെന്ന സാങ്കേതിക കാരണത്താൽ അത് അംഗീകരിച്ചിരുന്നില്ല. തുടർന്ന് ചെറുകക്ഷികളുടെ പിന്തുണ നേടി വീണ്ടും ഭൂരിപക്ഷം തെളിയിച്ചാണ് വിജയ് സർക്കാർ രൂപവത്കരണ അവകാശവാദവുമായി മുന്നോട്ട് വന്നത്.
പിന്തുണ ഉറപ്പിച്ചതിന് പിന്നാലെ വിജയ് സി.പി.എം, സി.പി.ഐ ഓഫീസുകൾ സന്ദർശിച്ച് നന്ദി രേഖപ്പെടുത്തി. ടി.വി.കെ പ്രവർത്തകർ ചെന്നൈയിലെ പാർട്ടി ആസ്ഥാനത്തിന് മുന്നിൽ ആഘോഷങ്ങൾ ആരംഭിച്ചു.
ഇതിനിടെ, ഡി.എം.കെയും എ.ഐ.എ.ഡി.എം.കെയും സർക്കാർ രൂപവത്കരണത്തിന് ശ്രമിക്കുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. എന്നാൽ ഭൂരിപക്ഷം തെളിയിച്ച സാഹചര്യത്തിൽ വിജയിയുടെ സർക്കാർ രൂപീകരണം ഉറപ്പായതായി വിലയിരുത്തപ്പെടുന്നു.
234 അംഗങ്ങളുള്ള തമിഴ്നാട് നിയമസഭയിൽ സർക്കാർ രൂപവത്കരിക്കാൻ 118 സീറ്റുകൾ ആവശ്യമാണ്. തെരഞ്ഞെടുപ്പിൽ ഡി.എം.കെ 59 സീറ്റും എ.ഐ.എ.ഡി.എം.കെ 47 സീറ്റും നേടിയിരുന്നു.
തമിഴ്നാട്ടിലെ രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് തുടക്കമാകുന്ന ഈ നീക്കങ്ങൾ അടുത്ത ദിവസങ്ങളിൽ ദേശീയ തലത്തിലും ശ്രദ്ധ നേടുമെന്നതാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.










































