കണ്ണൂർ: ദശാബ്ദങ്ങളായി സി.പി.എമ്മിന്റെ ഉറച്ച കോട്ടയായി കണക്കാക്കപ്പെട്ട പയ്യന്നൂരിൽ ചരിത്രപരമായ മാറ്റം. യു.ഡി.എഫ് പിന്തുണയോടെ മത്സരിച്ച മുൻ സി.പി.എം നേതാവ് വി. കുഞ്ഞികൃഷ്ണൻ, സിറ്റിങ് എം.എൽ.എ ടി.ഐ. മധുസൂദനനെ 7,487 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി ശ്രദ്ധേയ വിജയം നേടി.
2021ലെ തെരഞ്ഞെടുപ്പിൽ 49,780 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചിരുന്ന ടി.ഐ. മധുസൂദനന് ഇത്തവണ ജനവിധി എതിരായി. രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട ആരോപണങ്ങളും പാർട്ടി ആഭ്യന്തര വിഷയങ്ങളും തുറന്നുപറഞ്ഞതിന് പിന്നാലെ സി.പി.എം പുറത്താക്കിയ കുഞ്ഞികൃഷ്ണന് മണ്ഡലത്തിൽ ശക്തമായ ജനപിന്തുണ ലഭിച്ചതാണ് ഫലത്തിൽ പ്രതിഫലിച്ചത്.
ആദ്യഘട്ടങ്ങളിൽ തന്നെ ശക്തമായ മത്സരമാണ് പയ്യന്നൂരിൽ കണ്ടത്. ഓരോ റൗണ്ടിലും ലീഡ് വർധിപ്പിച്ചുകൊണ്ട് മുന്നേറിയ കുഞ്ഞികൃഷ്ണൻ അവസാന ഘട്ടങ്ങളിൽ വ്യക്തമായ മുൻതൂക്കം നേടി വിജയം ഉറപ്പിച്ചു.
ധനരാജ് ഫണ്ടിലെ ക്രമക്കേടുകൾ, പാർട്ടി ഓഫീസ് നിർമ്മാണവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ തുടങ്ങിയ വിഷയങ്ങൾ ഓഡിറ്റ് നിർവഹിച്ച കുഞ്ഞികൃഷ്ണൻ പൊതുവേദികളിൽ ഉയർത്തിക്കാട്ടിയതിനെ തുടർന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കുകയായിരുന്നു. ഇതിന് പിന്നാലെ “പാർട്ടിയെ ജനപക്ഷം തിരുത്തുക” എന്ന മുദ്രാവാക്യവുമായി അദ്ദേഹം തെരഞ്ഞെടുപ്പിൽ രംഗത്തെത്തി.
യു.ഡി.എഫ് പിന്തുണയോടെ മത്സരിച്ചതോടെ മണ്ഡലത്തിലെ രാഷ്ട്രീയ സമവാക്യം തന്നെ മാറി. 2021ൽ കോൺഗ്രസ് സ്ഥാനാർഥിക്ക് ലഭിച്ച വോട്ടുകളെ അപേക്ഷിച്ച് ഇത്തവണ കുഞ്ഞികൃഷ്ണന് ലഭിച്ച 76,640 വോട്ടുകൾ ഈ മാറ്റത്തിന്റെ സൂചനയായി.
1965ൽ മണ്ഡലം രൂപീകൃതമായതുമുതൽ സി.പി.എം ആധിപത്യം പുലർത്തിയിരുന്ന പയ്യന്നൂരിൽ എ.വി. കുഞ്ഞമ്പു, എൻ. സുബ്രഹ്മണ്യൻ, പിണറായി വിജയൻ, പി.കെ. ശ്രീമതി തുടങ്ങിയ പ്രമുഖർ വിജയിച്ചിരുന്നു. ആ ചരിത്രം മറികടന്നാണ് ഇത്തവണ വി. കുഞ്ഞികൃഷ്ണന്റെ വിജയം.
ഈ ഫലം പയ്യന്നൂരിലെ രാഷ്ട്രീയ ചരിത്രത്തിൽ ഒരു വലിയ വഴിത്തിരിവായി വിലയിരുത്തപ്പെടുന്നു.















































