തൃശൂർ: തൃശൂർ നിയമസഭ മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥിയായ പത്മജ വേണുഗോപാൽ വീണ്ടും പിന്നിലായി. വോട്ടെണ്ണൽ മൂന്ന് മണിക്കൂർ പിന്നിട്ടപ്പോൾ കോൺഗ്രസ് സ്ഥാനാർഥി രാജൻ ജെ. പല്ലൻ വ്യക്തമായ ലീഡ് നേടി മുന്നേറുകയാണ്.
നിലവിലെ കണക്കുകൾ പ്രകാരം രാജൻ ജെ. പല്ലന് 32,559 വോട്ടുകൾ ലഭിച്ചപ്പോൾ പത്മജ വേണുഗോപാലിന് 19,140 വോട്ടുകളാണ് ലഭിച്ചത്. ഇതോടെ 13,419 വോട്ടിന്റെ വലിയ അന്തരത്തിലാണ് പത്മജ പിന്നിലായത്. സി.പി.ഐ സ്ഥാനാർഥി ആലങ്കോട് ലീലാകൃഷ്ണൻ 19,569 വോട്ടുകളോടെ രണ്ടാം സ്ഥാനത്താണ്.
മുൻ തൃശൂർ മേയറായ രാജൻ ജെ. പല്ലനെയാണ് കോൺഗ്രസ് ഇത്തവണ ശക്തമായ സ്ഥാനാർഥിയായി രംഗത്തിറക്കിയത്. മണ്ഡലത്തിൽ യു.ഡി.എഫിന് അനുകൂലമായ തരംഗമാണ് പ്രകടമാകുന്നതെന്ന വിലയിരുത്തലുകളും ഉയരുന്നു.
2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച പത്മജ വേണുഗോപാൽ 946 വോട്ടിനായിരുന്നു തോറ്റത്. തുടർന്ന് പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേർന്ന അവർ ഇത്തവണ എൻ.ഡി.എ സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും വിജയം നേടാൻ സാധിക്കാത്ത സാഹചര്യമാണ് നിലവിൽ.
2016ലെ തെരഞ്ഞെടുപ്പിലും പത്മജ വേണുഗോപാൽ തോറ്റിരുന്നു. അന്ന് വി.എസ്. സുനിൽകുമാർ ഏകദേശം 6,987 വോട്ടിന് വിജയം നേടിയിരുന്നു. തൃശൂർ മണ്ഡലം മുൻകാലങ്ങളിൽ കോൺഗ്രസ് ശക്തികേന്ദ്രമായിരുന്നെങ്കിലും കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ശക്തമായ ത്രികോണ മത്സരമാണ് ഇവിടെ നടന്നുവരുന്നത്.
2025 അവസാനം നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലും തൃശൂർ മണ്ഡലപരിധിയിൽ യു.ഡി.എഫിന് 9,966 വോട്ടിന്റെ ലീഡ് ലഭിച്ചിരുന്നു. അതിന്റെ തുടർച്ചയാണ് നിലവിലെ വോട്ടെണ്ണലിലും കാണുന്നതെന്നാണ് വിലയിരുത്തൽ.
വോട്ടെണ്ണൽ തുടരുന്നതിനാൽ അന്തിമ ഫലം വ്യക്തമാകാനുണ്ടെങ്കിലും നിലവിലെ പ്രവണത യു.ഡി.എഫിന് അനുകൂലമായതായാണ് സൂചന.















































