തിരുവനന്തപുരം: കേരളത്തിന്റെ ദീർഘകാല വികസനവും ജനക്ഷേമവും ലക്ഷ്യമിട്ട് അവതരിപ്പിച്ച സംസ്ഥാന ബജറ്റിനെ അഭിനന്ദിച്ച് പ്രമുഖ വ്യവസായിയും സാമൂഹിക പ്രവർത്തകനുമായ ഡോ. കെ. പി. ഹുസൈൻ രംഗത്തെത്തി. ബഹുമാനപ്പെട്ട മുഖ്യമന്ത്രി അവതരിപ്പിച്ച ബജറ്റ് കേരളത്തിന്റെ ഭാവിയെ ലക്ഷ്യമിട്ടുള്ള ദൂരദർശനപരമായ പദ്ധതികൾ ഉൾക്കൊള്ളുന്നതാണെന്നും അതിന്റെ വിജയകരമായ നടപ്പാക്കലിന് എല്ലാ ആശംസകളും അറിയിക്കുന്നതായും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
കേരളത്തിന്റെ സാമ്പത്തിക പുരോഗതിക്കും സാമൂഹിക വികസനത്തിനും നിർണായകമാകുന്ന രണ്ട് പ്രധാന പദ്ധതികൾക്ക് സർക്കാർ മുൻഗണന നൽകണമെന്ന് ഡോ. കെ. പി. ഹുസൈൻ അഭിപ്രായപ്പെട്ടു.
ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളുടെ നിക്ഷേപം കേരളത്തിലേക്ക് ആകർഷിക്കുന്നതിനായി പ്രത്യേക എൻആർഐ ഇൻവെസ്റ്റ്മെന്റ് കോർപ്പറേഷൻ രൂപീകരിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആദ്യ നിർദേശം. ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിലെ പ്രവാസികളുടെ നിക്ഷേപം ടൂറിസം, മെഡിക്കൽ ടൂറിസം, തുറമുഖ വികസനം, അടിസ്ഥാന സൗകര്യ വികസനം, വ്യവസായ മേഖലകൾ തുടങ്ങിയ മേഖലകളിലേക്ക് എത്തിക്കാൻ ഈ കോർപ്പറേഷന് കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി ഈ ആശയം മുമ്പ് വിശദമായി ചർച്ച ചെയ്തിരുന്നുവെന്നും കേരളത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ഇത് വലിയ ഉത്തേജനമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സംസ്ഥാനത്തെ മുഴുവൻ ജനങ്ങൾക്കും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്ന സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കണമെന്നതാണ് രണ്ടാമത്തെ നിർദേശം. കേരളത്തിലെ ഏകദേശം 3.5 കോടി ജനങ്ങൾക്കും ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കുന്ന രീതിയിലുള്ള പദ്ധതി രൂപീകരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. യു.എ.ഇ.യിൽ വിജയകരമായി നടപ്പാക്കുന്ന ആരോഗ്യ ഇൻഷുറൻസ് മാതൃകകൾ പഠിച്ച് കേരളത്തിന് അനുയോജ്യമായ സംവിധാനം വികസിപ്പിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആരോഗ്യ മേഖലയിലെ വിവിധ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തിട്ടുള്ള ഡോ. കെ. പി. ഹുസൈൻ, സർക്കാർ ആശുപത്രികളിൽ ഡയാലിസിസ് കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതടക്കമുള്ള പദ്ധതികളിൽ മുൻപ് സഹകരിച്ച അനുഭവമുണ്ടെന്നും വ്യക്തമാക്കി. നിർദേശിച്ച രണ്ട് പദ്ധതികൾക്കും തന്റെ അറിവും അനുഭവസമ്പത്തും പൂർണ പിന്തുണയും നൽകാൻ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.
ഈ വിഷയങ്ങൾ മുഖ്യമന്ത്രിയുമായി ഉടൻ ചർച്ച ചെയ്യുമെന്നും കേരളത്തിന്റെ വികസനത്തിനും ജനക്ഷേമ പ്രവർത്തനങ്ങൾക്കും ലോകമെമ്പാടുമുള്ള പ്രവാസി സമൂഹത്തിന്റെ പിന്തുണ ഉറപ്പാക്കാൻ ശ്രമിക്കുമെന്നും ഡോ. കെ. പി. ഹുസൈൻ പറഞ്ഞു.













































