ദുബൈ: കേരളത്തിൽ നിർദിഷ്ട അതിവേഗ റെയിൽ പദ്ധതിയിൽ കാസർകോട് ജില്ലയെ ഉൾപ്പെടുത്തണമെന്ന് കാസർകോട് എക്സ്പാട്രിയേറ്റ്സ് സോഷ്യോ ഇക്കണോമിക് ഫോറം (കെസെഫ്) ആവശ്യപ്പെട്ടു. ദുബായിൽ ചേർന്ന സംഘടനയുടെ വാർഷിക ജനറൽ ബോഡി യോഗമാണ് കേന്ദ്ര-കേരള സർക്കാറുകളോട് ഇക്കാര്യം ആവശ്യപ്പെട്ടത്.
കേരളത്തിന്റെ തെക്കൻ മേഖലയിൽ നിന്ന് വടക്കേ അറ്റം വരെയുള്ള അതിവേഗ റെയിൽ പദ്ധതിയാണ് ആദ്യം വിഭാവനം ചെയ്തിരുന്നതെന്നും, സംസ്ഥാനത്തിന്റെ വടക്കേയറ്റത്തുള്ള കാസർകോടിനെ പദ്ധതിയിൽ നിന്ന് ഒഴിവാക്കുന്നത് നീതീകരിക്കാനാകാത്ത നടപടിയാണെന്നും യോഗം അഭിപ്രായപ്പെട്ടു. കാസർകോടിനെ പദ്ധതിയിൽ നിന്ന് ഒഴിവാക്കുന്നത് ജില്ലയെ കേരളത്തിന്റെ വികസന പദ്ധതികളിൽ നിന്ന് തന്നെ മാറ്റിനിർത്തുന്നതിന് തുല്യമാണെന്നും കെസെഫ് ചൂണ്ടിക്കാട്ടി.
സംഘടന ചെയർമാൻ നിസാർ തളങ്കരയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി ജനറൽ മുരളീധരൻ നമ്പ്യാർ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ എം.സി. ഹനീഫ് വാർഷിക കണക്കുകളും ഓഡിറ്റർ കെ.എം. അബ്ബാസ് ഓഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു. ഹുസൈൻ പടിഞ്ഞാർ പ്രമേയം അവതരിപ്പിച്ചപ്പോൾ ബാലകൃഷ്ണൻ തച്ചങ്ങാട് ഭാരവാഹി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. എം.സി. ഹനീഫ് നന്ദി രേഖപ്പെടുത്തി.
യോഗത്തിൽ 2026-2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു. നിസാർ തളങ്കര ചെയർമാനായും മുരളീധരൻ നമ്പ്യാർ സെക്രട്ടറി ജനറലായും എം.സി. ഹനീഫ് ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.
വൈസ് ചെയർമാൻമാരായി കെ.എം. അബ്ബാസ്, രാജശേഖരൻ നായർ, താഹിറലി പുറപ്പാട്, പവിത്രൻ നിട്ടൂർ, ദിവാകരൻ വേങ്ങയിൽ, മുഹമ്മദ് കുഞ്ഞി ചൗക്കി, ജബ്ബാർ ബൈതാൻ എന്നിവരും സെക്രട്ടറിമാരായി ഹുസൈൻ പടിഞ്ഞാർ, നിയാസ് ചേടിക്കമ്പനി, സുരേഷ് കാശി, സി.ബി. അസീസ്, ലോഹിതാക്ഷൻ കാലിക്കടവ്, സുബൈർ അബ്ദുല്ല എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. ബഷീർ കിന്നിങ്കാർ ഓഡിറ്ററായും ചുമതലയേൽക്കും.



































