ദുബൈ: എമിറേറ്റിലെ സ്വകാര്യ മേഖലയിൽ നിർമിത ബുദ്ധി സാങ്കേതികവിദ്യയുടെ ഉപയോഗം വ്യാപിപ്പിക്കുന്നതിന് ‘ഏജന്റ് എ.ഐ’ സംരംഭത്തിന് തുടക്കം കുറിച്ച് ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. രണ്ട് വർഷം നീളുന്ന ഈ പദ്ധതിയിലൂടെ ബിസിനസ് സ്ഥാപനങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വ്യാപകമായി പ്രയോഗിക്കുകയാണ് ലക്ഷ്യം.
യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം നൽകുന്ന മാർഗനിർദേശങ്ങൾ അനുസരിച്ചാണ് ഈ നീക്കമെന്ന് ശൈഖ് ഹംദാൻ വ്യക്തമാക്കി. ആഗോള തലത്തിൽ സാങ്കേതിക നവീകരണ രംഗത്ത് ദുബൈയുടെ സ്ഥാനമുയർത്തുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ദുബൈ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന എല്ലാ സ്ഥാപനങ്ങൾക്കും പദ്ധതിയുടെ ഭാഗമായി പ്രത്യേക പരിശീലനങ്ങൾ നൽകും. നിർമിത ബുദ്ധി സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിനായി ആവശ്യമായ സാമ്പത്തിക സഹായവും ഫണ്ടുകളും ഒരുക്കാൻ ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
ഉൽപാദനക്ഷമത വർധിപ്പിക്കുക, പ്രവർത്തനച്ചെലവ് കുറയ്ക്കുക, സേവനങ്ങൾ കൂടുതൽ വേഗത്തിലും കാര്യക്ഷമതയോടെയും നൽകുക എന്നിവയിൽ നിർമിത ബുദ്ധി വലിയ പങ്കുവഹിക്കുമെന്നാണ് വിലയിരുത്തൽ. വ്യവസായ-വാണിജ്യ മേഖലയിലെ മാറ്റങ്ങൾക്ക് ഈ സംരംഭം പുതിയ ദിശ നൽകുമെന്നും അധികൃതർ പറയുന്നു.
അതേസമയം, രാജ്യത്തെ സർക്കാർ സേവനങ്ങളുടെ 50 ശതമാനവും നിർമിത ബുദ്ധി അടിസ്ഥാനത്തിലേക്ക് മാറ്റുന്നതിനുള്ള പദ്ധതി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഈ നീക്കങ്ങളുടെ തുടർച്ചയായാണ് സ്വകാര്യ മേഖലയിലേക്കുള്ള ‘ഏജന്റ് എ.ഐ’ പദ്ധതി നടപ്പാക്കുന്നത്.
ദുബൈയെ ആഗോള സാങ്കേതിക-സാമ്പത്തിക കേന്ദ്രമായി ഉയർത്താനുള്ള ദീർഘകാല തന്ത്രത്തിന്റെ ഭാഗമായാണ് ഈ സംരംഭം വിലയിരുത്തപ്പെടുന്നത്.









































