കോലാലംപൂർ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകളുടെ കാലഘട്ടത്തിലും ആഗോള സാക്ഷരതയ്ക്ക് മുൻഗണന നൽകാൻ പബ്ലിഷർമാർ തയ്യാറാകണമെന്ന് യുനെസ്കോ ഗുഡ്‌വിൽ അംബാസഡറും ഇന്റർനാഷണൽ പബ്ലിഷേഴ്‌സ് അസോസിയേഷൻ (IPA) മുൻ പ്രസിഡന്റുമായ ഷെയ്ഖ ബോദൂർ അൽ ഖാസിമി. മലേഷ്യയിലെ കോലാലംപൂരിൽ വെച്ച് നടന്ന ഐപിഎ വേൾഡ് കോൺഗ്രസ് 2026-ൽ (IPA World Congress 2026) മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവർ.
‘പബ്ലിഷിംഗ് ഇന്റലിജൻസ്: സസ്റ്റൈനിംഗ് ഫോർവേഡ്’ എന്ന പ്രമേയത്തിൽ നടന്ന കോൺഗ്രസിൽ ‘റീഡിംഗ് ഫോർ ലിറ്ററസി’ എന്ന വിഷയത്തെക്കുറിച്ചാണ് ഷെയ്ഖ ബോദൂർ സംസാരിച്ചത്. പ്രസാധന രംഗത്ത് എഐ പോലുള്ള പുത്തൻ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുമ്പോൾ തന്നെ, പുസ്തകങ്ങൾ എല്ലാവരിലേക്കും എത്തിക്കാനും വായനാസംസ്കാരം വളർത്താനുമുള്ള ഉത്തരവാദിത്തം മറക്കരുതെന്ന് അവർ ഓർമ്മിപ്പിച്ചു.
കൂടുതൽ ഉള്ളടക്കങ്ങൾ (Content) ഉത്പാദിപ്പിക്കുന്നതിലല്ല, മറിച്ച് അത് എത്രത്തോളം ആളുകളിലേക്ക് എത്തുന്നു എന്നതിലാണ് പ്രസാധകരുടെ വിജയം എന്ന് ഷെയ്ഖ ബോദൂർ ചൂണ്ടിക്കാട്ടി. പുതിയ സാങ്കേതികവിദ്യകൾ കൂടുതൽ ഭാഷകളിലും സമൂഹങ്ങളിലുമുള്ള വായനക്കാരിലേക്ക് എത്താൻ സഹായിക്കണമെന്നും, വായനയിലൂടെയും അറിവിലൂടെയും എത്രപേരെ നമ്മൾ ശാക്തീകരിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും പ്രസാധന രംഗത്തിന്റെ ഭാവി നിർണ്ണയിക്കപ്പെടുകയെന്നും അവർ കൂട്ടിച്ചേർത്തു.

തുടർന്ന് പ്രമുഖ പബ്ലിഷിംഗ് കൺസൾട്ടന്റ് എമ്മ ഹൗസുമായി നടത്തിയ ആശയസംവാദത്തിൽ, ആഗോള സാക്ഷരതാ നിരക്കിലെ വ്യത്യാസങ്ങൾ ഇല്ലാതാക്കാനുള്ള പ്രായോഗിക വഴികൾ, എഐ നൽകുന്ന അവസരങ്ങളും ഉത്തരവാദിത്തങ്ങളും, വിവിധ ഗവൺമെന്റുകളുമായും അന്താരാഷ്ട്ര സംഘടനകളുമായുള്ള പങ്കാളിത്തത്തിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ച് ഷെയ്ഖ ബോദൂർ അൽ ഖാസിമി വിശദമായി സംസാരിച്ചു.















