ദുബൈ: ദുബൈ ജുഡീഷ്യൽ അതോറിറ്റിയുടെ 2025 വാർഷിക റിപ്പോർട്ട് യു.എ.ഇ ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയും ദുബൈ ജുഡീഷ്യൽ കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പുറത്തിറക്കി. ദുബൈയിലെ നീതിന്യായ സംവിധാനത്തിന്റെ പ്രവർത്തന മികവും സേവന കാര്യക്ഷമതയും കൂടുതൽ ശക്തിപ്പെടുത്തിയതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ദുബൈ ജുഡീഷ്യൽ കൗൺസിൽ യോഗത്തിനിടെയായിരുന്നു റിപ്പോർട്ട് പ്രകാശനം. നീതിന്യായ മേഖലയിലെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ജുഡീഷ്യൽ സംവിധാനത്തിന്റെ വികസനം ഉറപ്പാക്കുന്നതിനുമായി വിവിധ വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. കൗൺസിൽ അംഗങ്ങളുമായി ബന്ധപ്പെട്ട ആവശ്യങ്ങളും ഭരണകാര്യങ്ങളും യോഗത്തിൽ വിലയിരുത്തി.
2027-ലെ പ്രമോഷനുകളും പുതിയ നിയമനങ്ങളും യോഗത്തിൽ പരിശോധിച്ചു. മികച്ച ദേശീയ പ്രതിഭകളെ നീതിന്യായ മേഖലയിലേക്ക് ആകർഷിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് ഇത്. ജുഡീഷ്യൽ അതോറിറ്റിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് ജനറൽ സെക്രട്ടേറിയറ്റ് നടത്തിയ പഠനങ്ങളുടെ ഫലവും കൗൺസിൽ അവലോകനം ചെയ്തു.
ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ദൂരദർശിയായ നേതൃത്വത്തിലാണ് ദുബൈയുടെ നീതിന്യായ സംവിധാനം കൂടുതൽ ആധുനികവും കാര്യക്ഷമവുമായി മുന്നേറുന്നതെന്ന് ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് പറഞ്ഞു. നീതി, സുതാര്യത, നിയമവാഴ്ച എന്നിവയാണ് ദുബൈയുടെ വികസനത്തിന്റെ അടിസ്ഥാന തൂണുകളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജുഡീഷ്യൽ കൗൺസിലിന്റെ മേൽനോട്ടത്തിലുള്ള വിവിധ നീതിന്യായ സ്ഥാപനങ്ങളുടെ പ്രവർത്തന കണക്കുകൾ ഉൾപ്പെടുത്തിയ വാർഷിക റിപ്പോർട്ട്, സ്ഥാപനങ്ങളുടെ പ്രകടനം വിലയിരുത്താനുള്ള പ്രധാന മാനദണ്ഡമാണെന്നും അദ്ദേഹം വ്യക്തമാക്കി. സുതാര്യതയോടും നല്ല ഭരണ സംവിധാനത്തോടുമുള്ള ദുബൈയുടെ പ്രതിബദ്ധതയാണ് റിപ്പോർട്ടിൽ പ്രതിഫലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
2025-ൽ നീതിന്യായ മേഖല കൈവരിച്ച നേട്ടങ്ങൾ അതിവേഗ മാറ്റങ്ങളോട് പൊരുത്തപ്പെടാനുള്ള സംവിധാനത്തിന്റെ ശേഷി തെളിയിക്കുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേസുകളുടെ വേഗത്തിലുള്ള തീർപ്പാക്കൽ, സേവന നിലവാരത്തിലെ പുരോഗതി, പൊതുജന വിശ്വാസം എന്നിവ ശക്തിപ്പെടുത്തുന്നതിൽ ഇത് നിർണായകമാണെന്നും വ്യക്തമാക്കി.
ഡിജിറ്റൽ സാങ്കേതികവിദ്യയും നവീകരണ പദ്ധതികളും കൂടുതൽ വ്യാപിപ്പിച്ച് നീതിന്യായ മേഖലയെ തുടർച്ചയായി വികസിപ്പിക്കണമെന്നും ഷെയ്ഖ് മക്തൂം നിർദേശിച്ചു. ദുബൈയുടെ ഭാവി വികസന കാഴ്ചപ്പാടുകളുമായി ഇത് യോജിച്ചുപോകുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
2025-ലെ റിപ്പോർട്ടനുസരിച്ച്, നീതിന്യായ മേഖലയെ നിയന്ത്രിക്കുന്ന 43 നിയമങ്ങളും ജുഡീഷ്യൽ കൗൺസിൽ പുറത്തിറക്കിയ 66 പ്രമേയങ്ങളും നിലവിൽ വന്നു. സേവനങ്ങളും നിയമ സംവിധാനങ്ങളും മെച്ചപ്പെടുത്തുന്നതിനായി 83 പഠനങ്ങൾ പൂർത്തിയാക്കിയതായും റിപ്പോർട്ടിൽ പറയുന്നു.
ജുഡീഷ്യൽ അതോറിറ്റിയിലെ അംഗങ്ങളുടെ എണ്ണം 522 ആയി ഉയർന്നു. 86 പുതിയ അംഗങ്ങളെ നിയമിച്ചപ്പോൾ വനിതാ പ്രതിനിധിത്വം 6.5 ശതമാനമായി വർധിച്ചു.
92 പരിശീലന പരിപാടികളിലൂടെ 376 പേർക്ക് 2,601 മണിക്കൂർ പരിശീലനം നൽകിയതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അംഗങ്ങളുടെ പ്രൊഫഷണൽ കഴിവുകൾ വികസിപ്പിക്കുന്നതിലുള്ള പ്രതിബദ്ധതയെയാണ് ഇത് സൂചിപ്പിക്കുന്നത്.
ക്രിമിനൽ കേസുകളിൽ പബ്ലിക് പ്രോസിക്യൂഷൻ 66,933 പുതിയ കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ 59,421 കേസുകൾ നടപടികൾ പൂർത്തിയാക്കി. അന്വേഷണ-കുറ്റപത്ര കൃത്യത 94.2 ശതമാനമായി രേഖപ്പെടുത്തി.
ഫസ്റ്റ് ഇൻസ്റ്റൻസ് കോടതികളുടെ വിധികളിൽ 86.5 ശതമാനവും അപ്പീൽ കോടതികളിൽ 87.1 ശതമാനവും കൃത്യത കൈവരിച്ചതായി റിപ്പോർട്ട് പറയുന്നു. കേസുകൾ രജിസ്റ്റർ ചെയ്തതുമുതൽ വിധി വരെയുള്ള ശരാശരി സമയം 114 ദിവസമായി കുറഞ്ഞു. കേസുകളുടെ 90 ശതമാനവും തീർപ്പാക്കിയതായും റിപ്പോർട്ടിൽ പറയുന്നു.
ദുബൈ കോടതികളിൽ തീർപ്പാക്കിയ കേസുകളുടെയും അപേക്ഷകളുടെയും ആകെ മൂല്യം 10.2 ബില്യൺ ദിർഹമായി. ഇതിൽ 3.68 ബില്യൺ ദിർഹം നിർവഹണ നടപടികളിലൂടെ ഈടാക്കിയതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഡിജിറ്റൽ പരിവർത്തന രംഗത്തും വലിയ മുന്നേറ്റമാണ് കൈവരിച്ചത്. ദുബൈ കോടതികളിൽ 17 ലക്ഷം സ്മാർട്ട് അപേക്ഷകൾ പൂർത്തിയാക്കി. 24,507 റിമോട്ട് ഹിയറിംഗുകളും 21,121 കോടതി വിധികളും ഓൺലൈനായി പ്രസിദ്ധീകരിച്ചു.
പബ്ലിക് പ്രോസിക്യൂഷനിലൂടെ 23,438 സ്മാർട്ട് ജാമ്യാപേക്ഷകൾ കൈകാര്യം ചെയ്തപ്പോൾ ബ്ലോക്ക്ചെയിൻ സേവനങ്ങളുമായി ബന്ധപ്പെട്ട അപേക്ഷകൾ 1,73,013 ആയി ഉയർന്നു.
ദുബൈ സെന്റർ ഫോർ ജുഡീഷ്യൽ എക്സ്പർട്ടൈസ് സ്ഥാപിക്കൽ, ക്രിമിനൽ കേസുകൾക്കായുള്ള ഡിജിറ്റൽ ട്രാക്ക് ആരംഭിക്കൽ, ജുഡീഷ്യൽ കൺട്രോൾ റൂം രൂപീകരണം, യു.എ.ഇ പൗരന്മാരുടെ ഭവന നിർമ്മാണ തർക്ക പരിഹാര സംവിധാനം തുടങ്ങിയവയും റിപ്പോർട്ടിലെ പ്രധാന നേട്ടങ്ങളായി ചൂണ്ടിക്കാട്ടുന്നു.












































