35 സ്കൂളുകളിൽ നിന്നുള്ള സെക്യൂരിറ്റി ഗാർഡുകൾക്ക് പരിശീലനം നൽകി; പീക്ക് അവറുകളിലെ ഗതാഗതക്കുരുക്കും അപകടങ്ങളും ഒഴിവാക്കുക ലക്ഷ്യ
ദുബായ്, ഓഗസ്റ്റ് 29, 2026:പുതിയ അധ്യയന വർഷം ആരംഭിക്കുന്ന പശ്ചാത്തലത്തിൽ, വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സ്‌കൂൾ പരിസരങ്ങളിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനുമായി 140-ലധികം സ്‌കൂൾ സെക്യൂരിറ്റി ജീവനക്കാർക്ക് പ്രത്യേക ട്രാഫിക് പരിശീലനം നൽകി ദുബായ് പോലീസ്.
ദുബായിലെ 35 സ്കൂളുകളിൽ നിന്നുള്ള സുരക്ഷാ ജീവനക്കാരാണ് ട്രാഫിക് വിഭാഗം സംഘടിപ്പിച്ച പരിശീലന പരിപാടിയിൽ പങ്കെടുത്തത്. രാവിലെയും വൈകുന്നേരവുമുള്ള തിരക്കേറിയ സമയങ്ങളിൽ വാഹനങ്ങൾ സുഗമമായി കടന്നുപോകാൻ സഹായിക്കുക, കുട്ടികൾ സുരക്ഷിതമായി സ്കൂളിൽ പ്രവേശിക്കുന്നതും പുറത്തിറങ്ങുന്നതും ഉറപ്പാക്കുക എന്നിവയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.
വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ച് റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനുള്ള ബോധവൽക്കരണ പദ്ധതികളുടെ ഭാഗമായാണ് പരിശീലനമെന്ന് ദുബായ് പോലീസ് ട്രാഫിക് വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ജുമാ സേലം ബിൻ സുവൈദാൻ വ്യക്തമാക്കി. സ്കൂൾ കവാടങ്ങളിൽ അടിയന്തര സാഹചര്യങ്ങൾ ഉണ്ടായാൽ പോലീസോ മറ്റ് സുരക്ഷാ ഏജൻസികളോ എത്തുന്നതുവരെ പ്രാഥമിക നടപടികൾ സ്വീകരിക്കാൻ സെക്യൂരിറ്റി ജീവനക്കാരെ പ്രാപ്തരാക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.
ഫസ്റ്റ് വാറന്റ് ഓഫീസർ അഹമ്മദ് മുഹമ്മദ് ഖലാഫിന്റെ നേതൃത്വത്തിലായിരുന്നു പരിശീലന ക്ലാസുകൾ. ചെറിയ രീതിയിലുണ്ടാകുന്ന വാഹനാപകടങ്ങൾ ദുബായ് പോലീസിന്റെ സ്മാർട്ട് ആപ്പ് വഴിയും ‘വീ ആർ ഓൾ പോലീസ്’ ചാനൽ വഴിയും വേഗത്തിൽ റിപ്പോർട്ട് ചെയ്യുന്നത് എങ്ങനെയെന്ന് ജീവനക്കാർക്ക് വിശദീകരിച്ചു നൽകി.
സ്‌കൂൾ ബസുകളിൽ നിന്ന് കുട്ടികൾ കയറുന്നതും ഇറങ്ങുന്നതുമായ സമയങ്ങളിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ, അടിയന്തര ഘട്ടങ്ങളിൽ പരിഭ്രാന്തിയില്ലാതെ സ്വീകരിക്കേണ്ട പ്രതിരോധ നടപടികൾ എന്നിവയിൽ പ്രായോഗിക പരിശീലനവും നൽകിയിട്ടുണ്ട്. സ്‌കൂൾ മേഖലകളിൽ പട്രോളിംഗും നിരീക്ഷണവും ശക്തമാക്കുന്നതിനൊപ്പം ഇത്തരത്തിലുള്ള ബോധവൽക്കരണ പ്രവർത്തനങ്ങളും പോലീസ് തുടരുകയാണ്.










