ദുബായ്: ചുവപ്പ് സിഗ്നൽ മറികടക്കുന്ന ഡ്രൈവർമാർക്കെതിരെ കർശന മുന്നറിയിപ്പുമായി ദുബായ് പൊലീസ്. ഈ വർഷത്തിന്റെ തുടക്കം മുതൽ ചുവപ്പ് സിഗ്നൽ ലംഘിച്ചതിനെ തുടർന്ന് 41 വാഹനാപകടങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഈ അപകടങ്ങളിൽ നാല് പേർ മരണപ്പെടുകയും 55 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു.
സമയം ലാഭിക്കാനുള്ള തിരക്ക്, വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതുമൂലമുള്ള ശ്രദ്ധക്കുറവ്, സിഗ്നൽ മാറുന്ന അവസാന നിമിഷം ജംഗ്ഷൻ കടന്നുപോകാനുള്ള ശ്രമം, വാഹനങ്ങളുടെ വേഗതയും ദൂരവും കൃത്യമായി വിലയിരുത്താൻ കഴിയാത്തത് തുടങ്ങിയവയാണ് സിഗ്നൽ ലംഘനങ്ങൾക്ക് പ്രധാന കാരണങ്ങളായി കണ്ടെത്തിയിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
ദുബായ് പൊലീസ് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ബ്രിഗേഡിയർ ജുമാ സലേം ബിൻ സുവൈദാൻ ചൂണ്ടിക്കാട്ടിയത്, ട്രാഫിക് നിയമലംഘനങ്ങളിൽ ഏറ്റവും അപകടകരമായ ഒന്നാണ് ചുവപ്പ് സിഗ്നൽ മറികടക്കുന്നതെന്നതാണ്. പല ദിശകളിൽ നിന്നായി ഒരേസമയം വാഹനങ്ങൾ എത്തുന്ന ജംഗ്ഷനുകളിൽ ഇത്തരം നിയമലംഘനങ്ങൾ ഗുരുതര അപകടങ്ങൾക്ക് വഴിവെക്കുന്നു. ഏതാനും സെക്കൻഡുകളുടെ അശ്രദ്ധ മൂലം നിരപരാധികളുടെ ജീവൻ നഷ്ടപ്പെടുന്ന സാഹചര്യങ്ങളാണ് പലപ്പോഴും ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ട്രാഫിക് സിഗ്നലുകൾ പാലിക്കുന്നത് നിയമപരമായ ബാധ്യത മാത്രമല്ല, റോഡ് ഉപയോഗിക്കുന്ന മറ്റ് ആളുകളുടെ സുരക്ഷ ഉറപ്പാക്കാനുള്ള സാമൂഹിക ഉത്തരവാദിത്തം കൂടിയാണെന്ന് പൊലീസ് ഓർമിപ്പിച്ചു. ജംഗ്ഷനുകളിലേക്ക് എത്തുമ്പോൾ വാഹനത്തിന്റെ വേഗത നിയന്ത്രിക്കണമെന്നും, മുന്നിലുള്ള വാഹനവുമായി സുരക്ഷിത അകലം പാലിക്കണമെന്നും, മഞ്ഞ സിഗ്നൽ തെളിയുന്ന സമയത്ത് വാഹനം നിർത്താൻ തയ്യാറാകണമെന്നും അധികൃതർ നിർദേശിച്ചു.
അതേസമയം, സ്മാർട്ട് സാങ്കേതികവിദ്യകളും അത്യാധുനിക നിരീക്ഷണ ക്യാമറകളും ഉപയോഗിച്ച് സിഗ്നൽ ലംഘനങ്ങൾ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ ശക്തമാക്കിയിരിക്കുകയാണ്. നിയമലംഘകരെ കണ്ടെത്തുന്നതിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സ്വീകരിക്കുന്നതെന്നും പൊലീസ് വ്യക്തമാക്കി.
ദുബായിൽ ചുവപ്പ് സിഗ്നൽ മറികടക്കുന്നവർക്ക് 1,000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റും ലഭിക്കും. കൂടാതെ വാഹനം 30 ദിവസത്തേക്ക് കണ്ടുകെട്ടുകയും ചെയ്യും. പിടിച്ചെടുത്ത വാഹനം തിരിച്ചുപിടിക്കാൻ 50,000 ദിർഹം പിഴ അടയ്ക്കേണ്ടിവരും. സിഗ്നൽ ലംഘനം മൂലം അപകടമുണ്ടാകുകയും ആളപായത്തിന് കാരണമാകുകയും ചെയ്താൽ കർശന ജയിൽശിക്ഷയ്ക്കും കുറഞ്ഞത് ഒരു ലക്ഷം ദിർഹം പിഴയ്ക്കും വിധേയരാകേണ്ടിവരുമെന്ന് ദുബായ് പൊലീസ് മുന്നറിയിപ്പ് നൽകി.















































