ആഗോള വ്യാപാര-ടൂറിസം രംഗങ്ങളിൽ ദുബായുടെ സ്ഥാനം കൂടുതൽ ശക്തമാക്കും; സാമ്പത്തിക-ടൂറിസം വകുപ്പിന് നിർദേശങ്ങളുമായി കിരീടാവകാശി.
ദുബായ്: എമിറേറ്റിന്റെ സാമ്പത്തിക വികസനത്തിന് കൂടുതൽ വേഗത പകരുകയെന്ന ലക്ഷ്യത്തോടെ പുതിയ പദ്ധതികൾക്ക് തുടക്കമിട്ട് ദുബായ്. ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബായ് സാമ്പത്തിക-ടൂറിസം വകുപ്പ് (DET) സന്ദർശിച്ച് എമിറേറ്റിന്റെ ഭാവി വികസന തന്ത്രങ്ങൾ നേരിട്ട് വിലയിരുത്തി.
വകുപ്പിന്റെ ഭാവി പ്രവർത്തന പദ്ധതികളെക്കുറിച്ചും ദുബായ് ഇക്കണോമിക് അജണ്ട (D33) ലക്ഷ്യങ്ങളിലേക്കുള്ള പുരോഗതിയെക്കുറിച്ചും മുതിർന്ന ഉദ്യോഗസ്ഥർ കിരീടാവകാശിയോട് വിശദീകരിച്ചു. ദുബായുടെ നിലവിലുള്ള സാമ്പത്തിക പ്രതിരോധശേഷി കൂടുതൽ ശക്തിപ്പെടുത്തണമെന്നും, ആഗോളതലത്തിൽ കൈവരിച്ച വളർച്ചയുടെ കുതിപ്പ് ഒട്ടും ചോർന്നുപോകാതെ നിലനിർത്താനുള്ള നടപടികളുമായി മുന്നോട്ടുപോകണമെന്നും അദ്ദേഹം ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകി.
ആഗോള വ്യാപാരം, വിനോദസഞ്ചാരം, നിക്ഷേപം എന്നീ മേഖലകളിൽ ലോകത്തെ ഏറ്റവും പ്രമുഖ കേന്ദ്രമായി ദുബായെ മാറ്റുകയാണ് ലക്ഷ്യം. ഇതിനായി സർക്കാർ-സ്വകാര്യ മേഖലകളിലെ പങ്കാളികളുമായി കൂടുതൽ ശക്തമായ സഹകരണം ഉറപ്പാക്കേണ്ടതുണ്ടെന്ന് ഷെയ്ഖ് ഹംദാൻ ചൂണ്ടിക്കാട്ടി.
“ലോകത്തിലെ ഏറ്റവും മികച്ച, സുസ്ഥിരമായ ബിസിനസ്സ് സൗഹൃദ അന്തരീക്ഷം ഒരുക്കുന്നതിലും ദീർഘകാല വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലും സാമ്പത്തിക-ടൂറിസം വകുപ്പിന്റെ പങ്ക് നിർണായകമാണ്. ലോകത്തിലെ ഏറ്റവും മത്സരക്ഷമതയുള്ളതും നൂതനവുമായ നഗരങ്ങളിലൊന്നായി ദുബായെ നിലനിർത്താൻ നമുക്ക് സാധിക്കണം.” – ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം
വരും വർഷങ്ങളിൽ വിദേശ നിക്ഷേപം ഇരട്ടിയാക്കാനും കൂടുതൽ രാജ്യാന്തര കമ്പനികളെ ദുബായിലേക്ക് ആകർഷിക്കാനുമുള്ള സമഗ്രമായ പദ്ധതികൾക്കാണ് സാമ്പത്തിക-ടൂറിസം വകുപ്പ് രൂപം നൽകുന്നത്. ആഗോള സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ദുബായ് കൈവരിക്കുന്ന സ്ഥിരതയാർന്ന വളർച്ചയ്ക്ക് അടിവരയിടുന്നതാണ് കിരീടാവകാശിയുടെ ഈ സന്ദർശനവും പുതിയ പ്രഖ്യാപനങ്ങളും.













































