ദുബൈ | UAE വാർത്ത
യുഎഇയിലെ ദേശീയ റെയിൽ ശൃംഖലയായ ഇത്തിഹാദ് റെയിലിന്റെ ആദ്യ പാസഞ്ചർ സർവീസ് അബൂദബി, ദുബൈ, ഫുജൈറ എമിറേറ്റുകൾക്കിടയിൽ ആരംഭിക്കുമെന്ന് സ്ഥിരീകരിച്ചു. രാജ്യത്തെ പ്രധാന വാണിജ്യ കേന്ദ്രങ്ങളായ അബൂദബിയെയും ദുബൈയെയും കിഴക്കൻ തീരദേശ എമിറേറ്റായ ഫുജൈറയുമായി ബന്ധിപ്പിക്കുന്നതാണ് ഉദ്ഘാടന ഘട്ടത്തിലെ പ്രധാന റൂട്ട്. പാസഞ്ചർ സർവീസുകൾ 2026ൽ ആരംഭിക്കുമെന്നാണ് പ്രതീക്ഷ. തുടർന്ന് കൂടുതൽ റൂട്ടുകളും സ്റ്റേഷനുകളും ഘട്ടംഘട്ടമായി നിലവിൽ വരും.
ഇത്തിഹാദ് റെയിൽ മൊബിലിറ്റിയുടെ ഡെപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടീവ് അസ്സ അൽ സുവൈദിയാണ് ഇക്കാര്യം മാധ്യമങ്ങളോട് വ്യക്തമാക്കിയത്. തുടക്കത്തിൽ അബൂദബിക്കും ദുബൈക്കും ഇടയിൽ ട്രെയിനുകൾ സർവീസ് നടത്തുമെന്നും, ഇവ രാജ്യത്തിന്റെ ഇരട്ട വാണിജ്യ കേന്ദ്രങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ഇതോടൊപ്പം കിഴക്കൻ മേഖലയിലെ ഫുജൈറയുമായി റെയിൽ ബന്ധം സ്ഥാപിക്കുന്നതും ഉദ്ഘാടന ഘട്ടത്തിലുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2026ലും അതിനുശേഷവും കൂടുതൽ റൂട്ടുകളും കണക്ഷനുകളും സ്റ്റേഷനുകളും ആരംഭിക്കുമെന്ന് വ്യക്തമാക്കിയ അസ്സ അൽ സുവൈദി, യാത്രക്കാരുടെ വലിയ ആവശ്യകതയാണ് ഇത്തിഹാദ് റെയിൽ പ്രതീക്ഷിക്കുന്നതെന്നും അറിയിച്ചു.
അബൂദബിക്കും ദുബൈക്കും ഇടയിൽ ഏകദേശം ഒരു മണിക്കൂറും, അബൂദബിക്കും ഫുജൈറക്കും ഇടയിൽ ഏകദേശം 90 മിനിറ്റുമാണ് യാത്രാസമയം പ്രതീക്ഷിക്കുന്നത്. അന്തിമ സമയക്രമങ്ങൾ നിലവിൽ തയ്യാറാക്കി വരികയാണ്. മണിക്കൂറിൽ 200 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കുന്ന ട്രെയിനുകൾക്ക് ഒരേസമയം 400 യാത്രക്കാരെ വരെ വഹിക്കാൻ കഴിയും.
ജനസംഖ്യാ വളർച്ച, ഹൈവേ ശൃംഖലയുടെ ഉപയോഗം, യാത്രാ ആവശ്യകത എന്നിവയാണ് ആദ്യ പാസഞ്ചർ റൂട്ടുകൾ തിരഞ്ഞെടുക്കുന്നതിന് പിന്നിലെ പ്രധാന ഘടകങ്ങൾ. ജനസാന്ദ്രത, എമിറേറ്റുകൾ തമ്മിലുള്ള യാത്രാ ബന്ധം എന്നിവ പരിഗണിച്ചാണ് സ്റ്റേഷൻ സ്ഥാനങ്ങൾ നിശ്ചയിച്ചതെന്ന് ഇത്തിഹാദ് റെയിൽ അറിയിച്ചു.




































