ദുബായ്: വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിൽ പന്തുരുളാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ഫുട്ബോൾ പ്രേമികൾക്കായി ആകർഷകമായ യാത്രാ പാക്കേജുകളുമായി യുഎഇയിലെ പ്രമുഖ ട്രാവൽ ഏജൻസികൾ രംഗത്ത്. അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026 ഫിഫ ലോകകപ്പിലെ ആദ്യ റൗണ്ട് മത്സരങ്ങൾ നേരിട്ടു കാണാൻ ഒരാൾക്ക് കുറഞ്ഞത് 10,000 ദിർഹം മുതലാണ് നിലവിലെ നിരക്കുകൾ.
ജൂൺ 11 മുതൽ ജൂലൈ 19 വരെ നീണ്ടുനിൽക്കുന്ന കായികമാമാങ്കത്തിന് സാക്ഷ്യം വഹിക്കാൻ ഗൾഫ് മേഖലയിൽ നിന്നും, പ്രത്യേകിച്ച് യുഎഇയിൽ നിന്നുമുള്ള മലയാളി ആരാധകർ ഉൾപ്പെടെയുള്ള പ്രവാസികൾ വലിയ ആവേശത്തിലാണ്. ആദ്യ റൗണ്ടുകളിലെ ഒരു മത്സരത്തിന് പ്രവേശനം ലഭിക്കുന്ന തരത്തിലാണ് പതിനായിരം ദിർഹത്തിൽ ആരംഭിക്കുന്ന പ്രാഥമിക പാക്കേജുകൾ ട്രാവൽ ഗ്രൂപ്പുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.
മോഹിപ്പിക്കുന്ന മിയാമി പാക്കേജും മറ്റ് നഗരങ്ങളിലെ നിരക്കുകളും
മത്സരങ്ങൾ നടക്കുന്ന നഗരങ്ങളെ കേന്ദ്രീകരിച്ചാണ് ഏജൻസികൾ ടൂർ പാക്കേജുകൾ തയാറാക്കിയിരിക്കുന്നത്. ഇതിൽ ഏറ്റവും മിതമായ നിരക്കുള്ളത് മിയാമി പാക്കേജുകൾക്കാണ്.
- മിയാമി (10,000 ദിർഹം): വിമാന ടിക്കറ്റ്, നാല് പകലും മൂന്ന് രാത്രിയും നീളുന്ന ഹോട്ടൽ താമസം, പ്രതിദിന പ്രഭാതഭക്ഷണം, ഒരു മത്സരത്തിനുള്ള ടിക്കറ്റ്, എയർപോർട്ട് ട്രാൻസ്ഫർ, സിറ്റി ടൂറുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ജൂൺ 15-ന് നടക്കുന്ന സൗദി അറേബ്യ – ഉറുഗ്വേ പോരാട്ടം, ജൂൺ 24-ലെ ബ്രസീൽ – സ്കോട്ട്‌ലൻഡ് മത്സരം, ജൂൺ 27-ലെ കൊളംബിയ – പോർച്ചുഗൽ മത്സരം എന്നിവ കാണാൻ ഗൾഫിൽ നിന്ന് വൻ ജനപ്രവാഹമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
- ബോസ്റ്റൺ (10,500 – 12,000 ദിർഹം): നാല് പകലും മൂന്ന് രാത്രിയും താമസം, കാഴ്ചകൾ, നഗര ബസ് യാത്ര എന്നിവയടങ്ങുന്നതാണ് ഈ പാക്കേജ്. ജൂൺ 23-ലെ ഇംഗ്ലണ്ട് – ഘാന മത്സരമാണ് ഇതിൽ പ്രധാന ആകർഷണം. ജൂൺ 26-ലെ ഫ്രാൻസ് – നോർവേ മത്സരത്തിനുള്ള പാക്കേജ് നിരക്കുകൾ 12,000 ദിർഹം കടക്കാനും സാധ്യതയുണ്ട്.
- ഡാലസ് (14,500 – 15,000 ദിർഹം): ജൂൺ 14-ന് നടക്കുന്ന നെതർലാൻഡ്‌സ് – ജപ്പാൻ മത്സരം കാണാൻ 14,500 ദിർഹം മുതലും, ജൂൺ 22-ലെ അർജന്റീന – ഓസ്ട്രിയ ആവേശപ്പോരാട്ടം കാണാൻ 15,000 ദിർഹം മുതലുമാണ് നിരക്കുകൾ ആരംഭിക്കുന്നത്.
- മോണ്ടെറി, മെക്സിക്കോ (14,500 ദിർഹം): ജൂൺ 20-ലെ ജപ്പാൻ – ടുണീഷ്യ മത്സരം കാണാനും അഞ്ച് പകലും നാല് രാത്രിയും താമസിക്കാനുമുള്ള സൗകര്യം ഇതിലുണ്ട്. എന്നാൽ മെക്സിക്കോയ്ക്കുള്ളിലെ ആഭ്യന്തര വിമാന സർവീസുകൾ ഈ തുകയിൽ ഉൾപ്പെടില്ല.
- സിയാറ്റിൽ (17,000 ദിർഹം): ലഭ്യമായ ആദ്യ റൗണ്ട് ഓഫറുകളിൽ ഏറ്റവും ചെലവേറിയതാണിത്. ജൂൺ 15-ലെ ഈജിപ്ത് – ബെൽജിയം മത്സരം നേരിട്ട് കാണാനുള്ള ഫസ്റ്റ് ക്ലാസ് അവസരത്തിനൊപ്പം നാല് പകലും മൂന്ന് രാത്രിയും താമസവും ഇതിൽ ലഭിക്കും.
ഫൈനൽ കാണാൻ ‘മടിശ്ശീലയ്ക്ക് നല്ല കനം വേണം’
ആര് ലോകകിരീടം ചൂടുമെന്നറിയാനുള്ള സെമി ഫൈനൽ, ഫൈനൽ പോരാട്ടങ്ങൾ നേരിട്ട് സ്റ്റേഡിയിലിരുന്ന് കാണണമെങ്കിൽ ചെലവേറും. സെമി ഫൈനൽ മുതലുള്ള മത്സരങ്ങൾ കാണാനുള്ള പാക്കേജ് നിരക്കുകൾ ആരംഭിക്കുന്നത് 27,560 ദിർഹത്തിലാണ്. ഇക്കോണമി ക്ലാസ് വിമാന നിരക്ക്, മൂന്ന് രാത്രി ഹോട്ടൽ താമസം, ആഭ്യന്തര എയർപോർട്ട് ട്രാൻസ്ഫർ, മത്സരത്തിനുള്ള ഫസ്റ്റ് ക്ലാസ് ടിക്കറ്റ് എന്നിവ ഇതിൽ അടങ്ങിയിരിക്കുന്നു.
അതേസമയം, ജൂലൈ 19-ന് നടക്കുന്ന ചരിത്രപ്രസിദ്ധമായ ലോകകപ്പ് ഫൈനൽ നേരിട്ട് കാണാനുള്ള പ്രീമിയം പാക്കേജുകൾക്ക് ഏകദേശം 70,800 ദിർഹം വരെയാകും. വിമാന ടിക്കറ്റ്, പ്രഭാതഭക്ഷണത്തോടുകൂടിയ മൂന്ന് രാത്രി ഹോട്ടൽ താമസം, ഫൈനൽ മത്സരത്തിലേക്കുള്ള പ്രീമിയം ഫസ്റ്റ് ക്ലാസ് ടിക്കറ്റ്, പ്രാദേശിക ഗതാഗതം എന്നിവയെല്ലാം ഉൾപ്പെടുന്നതാണ് ഈ വിഐപി പാക്കേജ്.
വെല്ലുവിളികൾ ഏറെ; മുൻകൂട്ടി ബുക്ക് ചെയ്യാൻ നിർദേശം
മൂന്ന് വലിയ രാജ്യങ്ങളിലായി 16 നഗരങ്ങളിൽ മത്സരങ്ങൾ നടക്കുന്നത് യാത്രക്കാർക്ക് വലിയ ലോജിസ്റ്റിക്കൽ വെല്ലുവിളിയാകുമെന്ന് അൽ റൈസ് ട്രാവൽ ഗ്രൂപ്പ് സിഇഒ മുഹമ്മദ് ജാസിം അൽ റൈസ് ചൂണ്ടിക്കാട്ടി.
“താമസിക്കുന്ന ഹോട്ടലും മത്സരം നടക്കുന്ന സ്റ്റേഡിയവും തമ്മിലുള്ള ദൂരവും ഗതാഗത സൗകര്യവും പാക്കേജുകളിൽ വളരെ പ്രധാനമാണ്. പ്രധാന മത്സരങ്ങൾ അടുക്കുമ്പോൾ ഹോട്ടൽ, വിമാന ടിക്കറ്റ് നിരക്കുകൾ ഗണ്യമായി ഉയരുമെന്നതിനാൽ അന്തിമ നിരക്കുകൾ ഇപ്പോൾ പ്രഖ്യാപിക്കുക അസാധ്യമാണ്. അതുകൊണ്ട് തന്നെ ആരാധകർ യാത്രകൾ മുൻകൂട്ടി ആസൂത്രണം ചെയ്ത് ബുക്കിങ് ഉറപ്പാക്കണം.” — മുഹമ്മദ് ജാസിം അൽ റൈസ് (സിഇഒ, അൽ റൈസ് ട്രാവൽ ഗ്രൂപ്പ്)
കഴിഞ്ഞ തവണ ഖത്തർ ആതിഥേയത്വം വഹിച്ച ലോകകപ്പ് അറേബ്യൻ ഗൾഫ് മേഖലയിലായിരുന്നതിനാൽ ഗൾഫ് മലയാളികൾക്ക് എത്തിപ്പെടാൻ എളുപ്പമായിരുന്നു. എന്നാൽ വടക്കേ അമേരിക്കയിലേക്കുള്ള ദീർഘദൂര യാത്രയും, വിസ നടപടികളും, ഉയർന്ന താമസ-യാത്രാ ചെലവുകളും ഇത്തവണ സാധാരണക്കാരായ ആരാധകർക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. എങ്കിലും കാൽപന്ത് കളിയെ ജീവശ്വാസമായി കാണുന്ന ആഗോള ആരാധകരെ ലക്ഷ്യമിട്ടാണ് ട്രാവൽ ഏജൻസികൾ ഈ ആകർഷകമായ ഓഫറുകൾ വിപണിയിലെത്തിച്ചിരിക്കുന്നത്.










