ദുബൈ: സംഘർഷ സാഹചര്യങ്ങളിൽ വീഡിയോ ചിത്രീകരിക്കുകയോ ഫോട്ടോകൾ പകർത്തി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കുകയോ ചെയ്യുന്നത് ഗുരുതര നിയമനടപടികൾക്ക് വഴിവെയ്ക്കാമെന്ന് ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി. യു.എ.ഇയിലെ നിയമ നിർദേശങ്ങൾ പ്രവാസികൾ കർശനമായി പാലിക്കണമെന്ന് എംബസി പുറത്തിറക്കിയ പ്രത്യേക സർക്കുലറിൽ വ്യക്തമാക്കുന്നു.
അടിയന്തര സാഹചര്യങ്ങളിൽ മുന്നറിയിപ്പ് സന്ദേശങ്ങൾ ലഭിക്കുമ്പോൾ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി അധികൃതർ നിർദേശം പിൻവലിക്കുന്നതുവരെ അവിടെ തന്നെ തുടരണമെന്നും എംബസി അറിയിച്ചു. സംഭവ സ്ഥലങ്ങളിലേക്കോ മിസൈൽ അവശിഷ്ടങ്ങളുള്ള പ്രദേശങ്ങളിലേക്കോ പോകാൻ ശ്രമിക്കരുതെന്നും മുന്നറിയിപ്പുണ്ട്.
സംഭവ സ്ഥലങ്ങളുടെയും മിസൈൽ ഭാഗങ്ങളുടെയും നാശനഷ്ടങ്ങളുടെയും ചിത്രങ്ങൾ, വീഡിയോകൾ എന്നിവ സോഷ്യൽ മീഡിയയിലൂടെയോ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെയോ പങ്കുവെക്കുന്നത് കർശനമായി ഒഴിവാക്കണം. പരിസരത്ത് സംശയാസ്പദമായ വസ്തുക്കൾ കണ്ടെത്തുകയോ എന്തെങ്കിലും വീഴുകയോ ചെയ്താൽ ഉടൻ ബന്ധപ്പെട്ട അധികൃതരെ വിവരം അറിയിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
അസാധാരണമായ വസ്തുക്കൾ കണ്ടാൽ അതിനടുത്തേക്ക് പോകുകയോ സ്പർശിക്കുകയോ ചെയ്യരുത്. കൂടാതെ വിമാനത്താവളങ്ങളിലെ പ്രവർത്തനങ്ങളുടെയും യാത്രക്കാരുടെ നീക്കങ്ങളുടെയും ചിത്രങ്ങളും വീഡിയോകളും പകർത്തുന്നത് നിരോധിച്ചിട്ടുണ്ടെന്നും എംബസി വ്യക്തമാക്കി.
സംഘർഷവുമായി ബന്ധപ്പെട്ട ഭീതിജനക ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പങ്കുവെക്കുന്നത് ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് എംബസി മുന്നറിയിപ്പ് നൽകിയത്. രാജ്യത്തെ നിയമങ്ങളും സുരക്ഷാ നിർദേശങ്ങളും ലംഘിക്കുന്നവർക്കെതിരെ യു.എ.ഇ അധികൃതർ കർശന നടപടികൾ സ്വീകരിക്കുമെന്ന് വീണ്ടും ആവർത്തിച്ചു
English Summary:The Indian Embassy in the UAE has warned expatriates not to record videos or share images of conflict-related incidents on social media, as it may lead to serious legal action under UAE law. The advisory urges residents to follow official safety instructions, avoid approaching incident sites or missile debris, and immediately inform authorities about suspicious objects.








































