ദുബായ് / ടെഹ്റാൻ: ഇറാൻ നടത്തിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഗൾഫ് മേഖലയിലെ വിവിധ രാജ്യങ്ങളിൽ ഉണ്ടായ ആക്രമണങ്ങളിൽ ഒരു ഇന്ത്യക്കാരൻ ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. സൗദി അറേബ്യ, കുവൈത്ത്, യുഎഇ എന്നിവിടങ്ങളിലായി ആക്രമണങ്ങളിൽ ആളപായം സംഭവിച്ചു.
സൗദി അറേബ്യയിലെ അൽ ഖർജ് പട്ടണത്തിൽ മിസൈൽ അവശിഷ്ടങ്ങൾ വീണുണ്ടായ സംഭവത്തിൽ ഒരു ഇന്ത്യക്കാരനും ഒരു ബംഗ്ലാദേശ് പൗരനും മരിച്ചതായി അധികൃതർ അറിയിച്ചു. ശുചീകരണ ജോലികൾ നടത്തുന്ന ഒരു കമ്പനിക്കു മുകളിലേക്കാണ് മിസൈൽ ഭാഗങ്ങൾ പതിച്ചതെന്ന് റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ 12 പേർക്ക് പരുക്കേറ്റു
കുവൈത്തിൽ നടന്ന ആക്രമണത്തിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. അതേസമയം, ദുബായിൽ ഒരു കാറിനു മുകളിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ചതിനെ തുടർന്ന് പാകിസ്ഥാൻ സ്വദേശിയായ ഡ്രൈവർ മരിച്ചു.
ഇതിനിടെ, ബഹ്റൈനിലെ ഒരു കുടിവെള്ള ശുദ്ധീകരണ പ്ലാന്റിനും ആക്രമണം നടന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ഗൾഫ് മേഖലയിലുടനീളം ഈ സംഭവങ്ങൾ ആശങ്ക ഉയർത്തിയിരിക്കുകയാണ്.
അതേസമയം, സൗദി അറേബ്യയിലെ ഷൈബ എണ്ണപ്പാടം ലക്ഷ്യമിട്ട ഡ്രോൺ ആക്രമണം സൗദി പ്രതിരോധ സംവിധാനം തടഞ്ഞതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. റുബ് അൽ ഖാലി മരുഭൂമിക്കു മുകളിൽ വെച്ചാണ് ഡ്രോൺ തകർത്തത്.
ഇതിനിടെ ഇറാനിലെ പുതിയ പരമോന്നത നേതാവായി മുജ്തബ ഖമനയിയെ തിരഞ്ഞെടുത്തതായി ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിലവിലെ സുപ്രീം ലീഡർ ആയത്തുല്ല അലി ഖമനയിയുടെ മകനാണ് മുജ്തബ ഖമനയി.
ഗൾഫ് മേഖലയിലെ സംഘർഷം തുടരുന്നതിനിടെ വിവിധ രാജ്യങ്ങൾ സുരക്ഷ ശക്തമാക്കുകയും സ്ഥിതിഗതികൾ നിരീക്ഷിക്കുകയും ചെയ്യുകയാണ്.
English Summary : At least five people were killed in missile and drone-related incidents linked to the Iran conflict across Gulf countries, including Saudi Arabia, Kuwait, and the UAE. In Al-Kharj, Saudi Arabia, missile debris reportedly killed an Indian national and a Bangladeshi citizen, while 12 others were injured when fragments struck a company facility.
In Kuwait, two security personnel were killed, and in Dubai, a Pakistani driver died after missile debris hit a vehicle. The incidents have raised security concerns across the Gulf region as tensions continue to escalate.













































