വാഷിങ്ടൺ: ഇസ്രായേലും ലബനാനും തമ്മിലുള്ള വെടിനിർത്തൽ കരാർ 45 ദിവസത്തേക്ക് കൂടി നീട്ടാൻ ധാരണയായി. അമേരിക്കയുടെ നേതൃത്വത്തിൽ രണ്ട് ദിവസമായി നടന്ന ചർച്ചകൾക്കൊടുവിലാണ് തീരുമാനം. വരും ആഴ്ചകളിൽ സമാധാന ചർച്ചകൾ കൂടുതൽ ശക്തമാക്കാനും ധാരണയായതായി അമേരിക്ക അറിയിച്ചു.
യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് ടോമി പിഗോട്ട് സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചു. “ഇസ്രായേൽ-ലബനാൻ സമാധാന ചർച്ചകൾക്ക് കൂടുതൽ പുരോഗതി കൈവരിക്കുന്നതിനായാണ് വെടിനിർത്തൽ 45 ദിവസത്തേക്ക് നീട്ടുന്നത്. ചർച്ചകൾ ഫലപ്രദമായിരുന്നു,” അദ്ദേഹം വ്യക്തമാക്കി.
ഞായറാഴ്ച അവസാനിക്കാനിരുന്ന വെടിനിർത്തൽ കരാറാണ് ഇപ്പോൾ നീട്ടിയത്. മാർച്ച് 2ന് ഹിസ്ബുല്ല ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തിയതിന് പിന്നാലെ ഇസ്രായേൽ ലബനാനിലെ വിവിധ പ്രദേശങ്ങളിൽ വ്യോമാക്രമണങ്ങളും കരസേനാ നടപടികളും ശക്തമാക്കിയിരുന്നു. അതിനുശേഷമുള്ള മൂന്നാമത്തെ ചർച്ചാ ഘട്ടമാണിത്.
ഹിസ്ബുല്ല-ഇസ്രായേൽ സംഘർഷം രൂക്ഷമായതിനെ തുടർന്ന് തെക്കൻ ലബനാനിൽ നിന്ന് ഏകദേശം 1.2 ദശലക്ഷം ആളുകൾ പലായനം ചെയ്തതായാണ് റിപ്പോർട്ട്. ഇസ്രായേൽ സൈന്യം വിവിധ ഗ്രാമങ്ങളിലും പട്ടണങ്ങളിലും ആക്രമണം തുടരുകയാണെന്നും വെള്ളിയാഴ്ച നടന്ന ആക്രമണങ്ങളിൽ മൂന്ന് പാരാമെഡിക്കുകൾ ഉൾപ്പെടെ കുറഞ്ഞത് പന്ത്രണ്ടോളം പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
അതേസമയം യുറേനിയം സമ്പുഷ്ടീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അഭിപ്രായ വ്യത്യാസം നിലനിൽക്കുന്നുണ്ടെങ്കിലും, യുദ്ധം അവസാനിപ്പിക്കുന്നതിന് പുതിയ ചർച്ചകൾക്ക് തയ്യാറാണെന്ന് സൂചന ട്രംപ് ഭരണകൂടത്തിൽ നിന്ന് ലഭിച്ചതായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ബ്രിക്സ് രാജ്യങ്ങളുടെ യോഗത്തിൽ പറഞ്ഞു.
ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ന്യൂഡൽഹിയിലെത്തിയ അദ്ദേഹം, “അമേരിക്കക്കാർക്ക് നമ്മളെ വിശ്വസിക്കാൻ എല്ലാ കാരണങ്ങളുമുണ്ട്, അതേസമയം ഇറാന് അമേരിക്കയെ വിശ്വസിക്കാതിരിക്കാൻ എല്ലാ കാരണങ്ങളുമുണ്ട്,,” എന്ന് പറഞ്ഞു.
ഇറാനെതിരായ യുദ്ധത്തിൽ ലക്ഷ്യവും നേടാനാകുമെന്ന പ്രതീക്ഷ നഷ്ടമായപ്പോഴാണ് യു.എസ് ചർച്ചയ്ക്ക് തയ്യാറാണെന്ന് അരാഗ്ചി ആരോപിച്ചു. ശത്രുത നിലനിൽക്കുമ്പോഴും ഇറാനികൾ നയതന്ത്രത്തിന് അവസരം നൽകാൻ ആഗ്രഹിക്കുന്നതിനാലാണ് വെടിനിർത്തൽ നിലനിൽക്കുന്നത്. ഇറാനുമായി ബന്ധപ്പെട്ട ഒരു കാര്യത്തിനും ഒരു “സൈനിക പരിഹാരം” താൻ കാണുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ‘അവർ ഞങ്ങളെ വീണ്ടും വീണ്ടും പരീക്ഷിച്ചു. ഞങ്ങൾ ഒരു സമ്മർദ്ദത്തിനും ഭീഷണിക്കും വഴങ്ങുന്നില്ല. ഏത് ഉപരോധത്തിനെതിരെയും ഞങ്ങൾ ചെറുക്കുന്നു. ഇറാനിയൻ ജനത ബഹുമാനത്തിന്റെ ഭാഷയിൽ മാത്രമേ മറുപടി നൽകുന്നുള്ളൂ’ അദ്ദേഹം ഊന്നിപ്പറഞ്ഞു.














































