റാസൽഖൈമ: കനത്ത മഴയെത്തുടർന്ന് അടച്ചിട്ടിരുന്ന ജബൽ ജെയ്സ് പാത വീണ്ടും തുറക്കുന്നു. ഡിസംബർ അവസാന വാരത്തിൽ ഉണ്ടായ മലവെള്ളപ്പാച്ചിലിനെ തുടർന്ന് മലമുകളിലേക്കുള്ള റോഡിൽ ഗതാഗത തടസ്സം രൂപപ്പെട്ടതോടെ അധികൃതർ സന്ദർശകർക്കുള്ള പ്രവേശനം വിലക്കിയിരുന്നു. തുടർന്ന് ദ്രുതഗതിയിൽ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയതോടെയാണ് ജനുവരി 31 മുതൽ ജബൽ ജെയ്സ് വീണ്ടും സന്ദർശകർക്കായി തുറക്കുന്നത്.
കഴിഞ്ഞ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഈ ശൈത്യകാലത്ത് ജബൽ ജെയ്സിൽ എത്താൻ കഴിയാതെ നിരാശരായിരുന്ന സഞ്ചാരികൾക്ക് ഇത് വലിയ ആശ്വാസമാണ്. തണുപ്പ് ശക്തമായതോടെ ജെയ്സ് മലനിരകളിലെ പാറക്കെട്ടുകളും താഴ്വാരങ്ങളും തടയണകളും കോടമഞ്ഞിന്റെ അഴകിലാണ്.
900 മീറ്ററിലധികം ഉയരമുള്ളതും വലിയൊരു ഭാഗം കുത്തനെയുള്ള ചരിവുകളുള്ളതുമായ പർവതഭൂപ്രദേശങ്ങൾ യു.എ.ഇയിൽ പലതുമുണ്ടെങ്കിലും, വിശാലമായ റോഡ് നിർമാണം പൂർത്തിയായതോടെയാണ് ജബൽ ജെയ്സ് സാധാരണക്കാരുടെയും പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായി മാറിയത്. പ്രകൃതിയുടെ അത്ഭുത സൗന്ദര്യം അനുഭവിക്കാൻ കഴിയുന്ന ഈ പർവതനിരകൾ ഇന്ന് രാജ്യത്തെ പ്രധാന ആകർഷണങ്ങളിലൊന്നാണ്.
സമുദ്രനിരപ്പിൽ നിന്ന് 1,737 മീറ്റർ ഉയരത്തിലാണ് ജെയ്സ് മലനിര സ്ഥിതി ചെയ്യുന്നത്. റാസൽഖൈമയുടെ വിനോദസഞ്ചാര രംഗത്ത് വലിയ മുന്നേറ്റം സൃഷ്ടിച്ച ജബൽ ജെയ്സ് റോഡിന്റെ നിർമാണം 2004 ഒക്ടോബറിലാണ് ആരംഭിച്ചത്. അന്നത്തെ റാസൽഖൈമ ഉപഭരണാധികാരിയായിരുന്ന ശൈഖ് സഊദ് ബിൻ സഖർ ആൽ ഖാസിമിയാണ് പദ്ധതിക്ക് നേതൃത്വം നൽകിയത്.
ലോകത്തിലെ ഏറ്റവും നീളം കൂടിയ സിപ്പ് ലൈൻ, യു.എ.ഇയിലെ ഏറ്റവും ഉയരത്തിലുള്ള റെസ്റ്റോറന്റ് എന്നിവ ഉൾപ്പെടെ സാഹസിക സഞ്ചാരികൾക്കായുള്ള നിരവധി വിനോദസൗകര്യങ്ങൾ ജബൽ ജെയ്സിനെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ജബൽ ജെയ്സിൽ താപനില പൂജ്യത്തിനും താഴെയെത്തിയതോടെ സന്ദർശകർ വലിയ ആകാംക്ഷയിലാണ്. ശൈത്യകാലത്ത് യു.എ.ഇയിലെത്തുന്നവരുടെ ഏറ്റവും പ്രധാന വിനോദസഞ്ചാര ആകർഷണങ്ങളിൽ ഒന്നാണ് ജബൽ ജെയ്സ്.








































