ന്യൂഡൽഹി: കോൺഗ്രസ് ഹൈക്കമാൻഡിൽ സ്വാധീനവും രാഹുൽ ഗാന്ധിയുമായുള്ള അടുത്ത ബന്ധവും പരമാവധി ഉപയോഗപ്പെടുത്തി മുഖ്യമന്ത്രിപദത്തിന് വേണ്ടി ശക്തമായി മുന്നേറ്റം നടത്തുന്ന കെ.സി. വേണുഗോപാലിന്ന് മുന്നിൽ ഇപ്പോൾ വലിയ വെല്ലുവിളിയായി ഉയരുന്നത് കേരളത്തിലെ ജനവികാരമാണ്.
കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്താൻ അയച്ച എ.ഐ.സി.സി നിരീക്ഷകർ അവരുടെ റിപ്പോർട്ട് ഇന്ന് സമർപ്പിച്ചേക്കും. എന്നാൽ സംസ്ഥാനത്ത് പ്രതിഷേധവും അഭിപ്രായഭിന്നതകളും തുടർന്നാൽ, മുതിർന്ന നേതാക്കളെ ഡൽഹിയിലേക്ക് വിളിച്ചുവരുത്തി കൂടുതൽ ചർച്ചകൾക്ക് ശേഷമാകും മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഉണ്ടാകുക എന്ന സൂചനകളാണ് ലഭിക്കുന്നത്.
കോൺഗ്രസിനും യു.ഡി.എഫിനും വോട്ടർമാർ പിന്തുണ നൽകിയിരിക്കുന്നത് ഒരു വ്യക്തിയെ മുഖ്യമന്ത്രിയാക്കാനല്ലെന്ന വാദം ഉയർത്തിക്കാട്ടിയാണ് വി.ഡി. സതീശൻ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യത്തെ കെ.സി വേണുഗോപാൽ തള്ളിക്കളഞ്ഞത്. എന്നാൽ ഈ നിലപാട് ദുർബലപ്പെടുത്തുന്ന രീതിയിൽ പ്രധാന ഘടകകക്ഷികളുടെ അഭിപ്രായങ്ങളും ചില സ്ഥലങ്ങളിൽ പ്രവർത്തകർ തെരുവിലിറങ്ങി നടത്തിയ പ്രതിഷേധങ്ങളും രാഷ്ട്രീയമായി ശ്രദ്ധേയമാണ്.
ഭരണപരിചയവും സംഘടനാ വൈദഗ്ധ്യവും പാർട്ടിയെയും മുന്നണിയെയും ഒരുമിച്ച് നയിക്കാൻ കഴിയുന്ന കഴിവും പരിഗണിക്കണമെന്ന് കെ.സി വേണുഗോപാൽ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. തങ്ങളുടെ മണ്ഡലങ്ങളിൽ ശക്തമായ ജനപിന്തുണയോടെ വിജയിച്ച എം.എൽ.എമാരുടെ പിന്തുണ തനിക്കുണ്ടെന്നും അവരുടെ അഭിപ്രായം മാനിക്കണമെന്നും അദ്ദേഹം സൂചിപ്പിക്കുന്നു.
ഓരോ എം.എൽ.എയുടെയും സ്വാധീനവും പ്രാദേശിക ഘടകങ്ങളും വിജയത്തിൽ നിർണായകമായ പങ്കുവഹിച്ചിട്ടുണ്ടെന്നും അതിനാൽ വ്യക്തിനിർണ്ണയത്തേക്കാൾ സമഗ്ര രാഷ്ട്രീയ ഘടകങ്ങൾ കണക്കിലെടുക്കേണ്ടതുണ്ടെന്നും കെ.സി വേണുഗോപാൽ വാദിക്കുന്നു.
കൂടാതെ, ചില പ്രദേശങ്ങളിൽ സി.പി.എം വോട്ടുകളും കോൺഗ്രസിന്റെ വിജയത്തിന് കാരണമായിട്ടുണ്ടെന്നും, എന്നാൽ അത് ഒരു വ്യക്തിയെ മുന്നോട്ട് വെച്ചതുകൊണ്ടല്ലെന്നും അദ്ദേഹം ഹൈക്കമാൻഡിനെ ധരിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.







































