തിരുവനന്തപുരം: സംസ്ഥാനത്ത് താപനില ഉയരുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദേശങ്ങളുമായി സർക്കാർ. ആരോഗ്യപ്രശ്നങ്ങളുള്ളവരും ഗർഭിണികളും പകൽ സമയങ്ങളിൽ ‘സെൽഫ് ലോക്ക്ഡൗൺ’ പാലിക്കണം എന്ന് മന്ത്രി കെ. രാജൻ വ്യക്തമാക്കി.
ഉന്നതതല യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സാധാരണത്തേക്കാൾ ഉയർന്ന താപനില രേഖപ്പെടുത്തിയതോടൊപ്പം ഉഷ്ണതരംഗ മുന്നറിയിപ്പും നിലനിൽക്കുന്നതായി അദ്ദേഹം പറഞ്ഞു. ജനങ്ങൾ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും, തീപിടിത്തം, പാമ്പ് ശല്യം തുടങ്ങിയ അപകടങ്ങളിൽ ജാഗ്രത പാലിക്കണമെന്നും നിർദേശിച്ചു.
ആരോഗ്യപ്രശ്നമുള്ളവരും ഗർഭിണികളും പകൽ സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണം. അടിയന്തര സേവനങ്ങൾക്കായി 108 ആംബുലൻസുകൾ സജ്ജമാക്കിയിട്ടുണ്ട്. പാമ്പുകടി പോലുള്ള സംഭവങ്ങളിൽ രോഗികളെ അനുയോജ്യമായ ആശുപത്രികളിലേക്ക് എത്തിക്കാൻ പ്രത്യേക ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ വിവിധ വകുപ്പുകൾക്ക് ചുമതലകൾ നൽകിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങൾ ഹീറ്റ് ആക്ഷൻ പ്ലാൻ തയ്യാറാക്കി നടപ്പാക്കണമെന്നും നിർദേശിച്ചു.
ചൂട് നിയന്ത്രണത്തിന്റെ ഭാഗമായി ട്രാഫിക് സിഗ്നലുകളുടെ സമയം കുറയ്ക്കുന്നത് പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു. കുടിവെള്ള ക്ഷാമമുള്ള പ്രദേശങ്ങളിൽ അടിയന്തര ഇടപെടൽ ഉറപ്പാക്കാൻ വാട്ടർ അതോറിറ്റിക്ക് നിർദേശം നൽകിയിട്ടുണ്ട്. പൊതുസ്ഥലങ്ങളിൽ കുടിവെള്ളവും ഒ.ആർ.എസ് സംവിധാനങ്ങളും ഒരുക്കും.
പൊതുവിടങ്ങളിൽ തണ്ണീർപന്തലുകൾ സ്ഥാപിക്കണമെന്നും, സ്കൂളുകളിലും അങ്കണവാടികളിലും കൂൾ റൂഫ് സംവിധാനങ്ങൾ ഒരുക്കണമെന്നും മുഖ്യമന്ത്രി നേരത്തെ നിർദേശം നൽകിയിരുന്നു. ഉഷ്ണതരംഗ സാഹചര്യത്തിൽ പരമാവധി ജാഗ്രത പാലിച്ച് ആരോഗ്യസംരക്ഷണം ഉറപ്പാക്കണമെന്ന് അധികൃതർ ആവർത്തിച്ചു.










































