തിരുവനന്തപുരം: സംസ്ഥാനത്ത് താപനില പല ഇടങ്ങളിലും 40 ഡിഗ്രി സെൽഷ്യസിന് മുകളിലെത്തിയ സാഹചര്യത്തിൽ ജാഗ്രതാ നിർദേശങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി ഉഷ്‌ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.
ചൂട് വർധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. പകൽ 11 മുതൽ 3 വരെ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണം. ഈ സമയത്തെ ‘സെൽഫ് ലോക്ക്ഡൗൺ’ ആയി കണ്ട് അനാവശ്യ യാത്രകളും പുറംപണികളും ഒഴിവാക്കണമെന്ന് നിർദേശം നൽകി. വീടുകളിലും തൊഴിൽസ്ഥലങ്ങളിലും വായുസഞ്ചാരം ഉറപ്പാക്കണമെന്നും അറിയിച്ചു.
ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. നിർജ്ജലീകരണം ഉണ്ടാക്കുന്ന പാനീയങ്ങൾ ഒഴിവാക്കുകയും പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കണമെന്നും നിർദേശിച്ചു. പുറത്തിറങ്ങുമ്പോൾ ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുകയും കുട, പാദരക്ഷ, സൺഗ്ലാസ് എന്നിവ ഉപയോഗിക്കുകയും വേണം.
പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, ഹൃദ്രോഗം, പ്രമേഹം, കാൻസർ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുള്ളവർ പ്രത്യേക ജാഗ്രത പുലർത്തണം. ഇവർ പകൽ സമയത്ത് പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും നിർദേശിച്ചു.
പകൽ 11 മുതൽ 3 വരെ തുറസ്സായ സ്ഥലങ്ങളിലെ പൊതുപരിപാടികൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഉത്സവങ്ങളിലെ പകൽപ്പൂരങ്ങൾ, ആന എഴുന്നള്ളിപ്പ്, വെടിക്കെട്ട് എന്നിവ ഒഴിവാക്കുകയോ സമയം മാറ്റുകയോ വേണം. തീപിടിത്ത സാധ്യതകൾക്കെതിരെയും ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വളർത്തുമൃഗങ്ങൾക്കും തെരുവുമൃഗങ്ങൾക്കും കുടിവെള്ളവും തണലും ഉറപ്പാക്കണമെന്നും നിർദേശം നൽകി. ചൂട് മൂലം മൃഗങ്ങൾ അസ്വസ്ഥരാകാൻ സാധ്യതയുള്ളതിനാൽ ആക്രമണ സാധ്യതകൾക്കുമെതിരെ ജാഗ്രത വേണമെന്നും പറഞ്ഞു.
സംസ്ഥാനത്തെ വിവിധ സർക്കാർ സംവിധാനങ്ങളും സജ്ജമാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ചിട്ടുണ്ടെന്നും, പകൽ സമയത്തെ തൊഴിലുറപ്പ് ജോലികൾ നിർത്തിവെച്ചിട്ടുണ്ടെന്നും വ്യക്തമാക്കി. ട്രാഫിക് പോലീസുകാർക്ക് കുടിവെള്ളവും തണലും ഉറപ്പാക്കാനും യൂണിഫോമിൽ ഇളവുകൾ അനുവദിക്കാനും നിർദേശം നൽകിയിട്ടുണ്ട്. ആശുപത്രികളിലും ആംബുലൻസുകളിലും സൂര്യാഘാതം നേരിടാനുള്ള പ്രഥമ ശുശ്രൂഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.
പൊതുജനങ്ങൾക്കായി കുടിവെള്ളവും തണലും ഒരുക്കാൻ തദ്ദേശ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും മുന്നോട്ട് വരണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. ക്ഷീണമോ സൂര്യാഘാത ലക്ഷണങ്ങളോ തോന്നിയാൽ ഉടൻ വൈദ്യസഹായം തേടണമെന്നും, ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ തണലിലേക്ക് മാറ്റി സഹായിക്കണമെന്നും നിർദേശിച്ചു.
സംസ്ഥാനത്തിന് മുൻപ് പല പ്രതിസന്ധികളും ഒരുമിച്ച് നേരിട്ട അനുഭവമുണ്ടെന്നും, ഈ കടുത്ത വേനലും സഹകരണത്തോടെ മറികടക്കാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.









































