തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പുകടിയേറ്റ സംഭവങ്ങൾ ആശങ്കാജനകമായി വർധിക്കുന്നു. കഴിഞ്ഞ ദിവസം മാത്രം 32 പേരെയാണ് 108 ആംബുലൻസ് സേവനത്തിന്റെ സഹായത്തോടെ ആശുപത്രികളിൽ എത്തിച്ചത്. ഇതിൽ 23 കേസുകൾ പാമ്പുകടിയെന്ന് സ്ഥിരീകരിച്ചതും, ഒമ്പത് കേസുകൾ സംശയാസ്പദമായതുമാണ്.
കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കോട്ടയം ജില്ലകളിൽ നാലുപേർ വീതം പാമ്പുകടിയേറ്റതായി സ്ഥിരീകരിച്ചു. കൊല്ലത്ത് മൂന്ന് പേരും പത്തനംതിട്ടയിൽ രണ്ട് പേരും എറണാകുളം, പാലക്കാട് ജില്ലകളിൽ ഓരോരുത്തരും കടിയേറ്റവരാണ്. കൂടാതെ, കൊല്ലം, കോഴിക്കോട് ജില്ലകളിൽ രണ്ടുപേർ വീതവും മറ്റ് ജില്ലകളിൽ ഒരോരുത്തരും സംശയാസ്പദ സാഹചര്യത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു.
ഇതിനിടെ, ഒരാഴ്ചക്കിടെ സംസ്ഥാനത്ത് പാമ്പുകടിയേറ്റ് മരിച്ചവരുടെ എണ്ണം ഏഴായി. കണ്ണൂർ തളിപ്പറമ്പ് സ്വദേശി നഫീസയും ഇടുക്കി കാഞ്ഞാർ സ്വദേശി വിശാലാക്ഷിയും ഞായറാഴ്ച മരിച്ചു. നഫീസയെ കണ്ണൂർ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിയിരുന്നുവെങ്കിലും രക്ഷിക്കാനായില്ല.
കഴിഞ്ഞ ദിവസങ്ങളിൽ തൃശൂരിലെ അൽജോ (8), തിരുവനന്തപുരം ചിറയിൻകീഴിൽ ദിക്ഷൽ (8), ആലപ്പുഴയിലെ സലീന (42), കുട്ടനാട് വൈശ്യംഭാഗം പുതുവന വീട്ടിൽ ഇന്ദിര (65) ഉൾപ്പെടെ നിരവധി പേർ പാമ്പുകടിയേറ്റ് മരിച്ചതും ആശങ്ക വർധിപ്പിക്കുന്നു.
എറണാകുളം ചെറായിയിലെ റിസോർട്ടിൽ വിനോദസഞ്ചാരിക്കും ഞായറാഴ്ച പാമ്പുകടിയേറ്റു. കോയമ്പത്തൂർ സ്വദേശിനിയായ 38കാരി ഷർമിളക്കാണ് റിസോർട്ടിലെ പൂന്തോട്ടത്തിലൂടെ നടക്കുമ്പോൾ കാൽവിരലിൽ കടിയേറ്റത്. പറവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷർമിളയെ തുടർചികിത്സക്കായി മെഡിക്കൽകോളജ് ആശുപത്രിയിലേക്ക് മാറ്റി.
കൊല്ലം രാമൻകുളങ്ങര സ്വദേശി സുദേവന് ഞായറാഴ്ച രാവിലെയാണ് പാമ്പുകടിയേറ്റത്. പരിസരം വൃത്തിയാക്കുന്ന ജോലിക്കിടെയാണ് കാലിൽ പാമ്പ് കടിച്ചത്. ചുരുട്ട ഇനത്തിൽപെട്ട പാമ്പാണ് കടിച്ചതെന്നാണ് സംശയം. ആശുപത്രിയിൽ 24 മണിക്കൂർ നിരീക്ഷണത്തിൽ തുടരും. പത്തനംതിട്ട മല്ലപ്പള്ളി മൂരണിയിൽ രതീഷിനും പാമ്പുകടിയേറ്റു. വെൽഡിങ് സാധനങ്ങൾ എടുത്തശേഷം തിരിച്ചുവക്കുന്നതിനിടെയാണ് കൈയ്യിൽ പാമ്പ് കടിച്ചത്. ഇയാൾ കോട്ടയം മെഡിക്കൽകോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ചൂട് ക്രമാതീതമായി കൂടുന്നതാണ് പാമ്പുകൾ കൂടുതൽ പുറത്തുവരാൻ കാരണമാകുന്നതെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. വീടുകളുടെ പരിസരം വൃത്തിയായി സൂക്ഷിക്കുക, രാത്രിയിൽ ജാഗ്രത പാലിക്കുക തുടങ്ങിയ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ നിർദേശിക്കുന്നു.









































