കുവൈത്ത് സിറ്റി: രാജ്യത്തെ സുപ്രധാന കേന്ദ്രങ്ങളെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ട് നടത്തിയ ആക്രമണ ശ്രമത്തിൽ ബുധനാഴ്ച പുലർച്ചെ 13 ബാലിസ്റ്റിക് മിസൈലുകളും 17 ഡ്രോണുകളും കുവൈത്ത് സായുധ സേന വിജയകരമായി തകർത്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. കൃത്യസമയത്ത് നടത്തിയ പ്രതിരോധ നടപടികളിലൂടെയാണ് ആക്രമണം പരാജയപ്പെടുത്തിയതെന്ന് മന്ത്രാലയ വക്താവ് കേണൽ സൗദ് അൽ അത്‌വാൻ വ്യക്തമാക്കി.
ആക്രമണം തടഞ്ഞതിനെ തുടർന്ന് മിസൈലുകളുടെയും ഡ്രോണുകളുടെയും അവശിഷ്ടങ്ങൾ ചില പാർപ്പിട മേഖലകളിൽ വീണതായി റിപ്പോർട്ടുകളുണ്ട്. സംഭവത്തെ തുടർന്ന് സുരക്ഷാ ഏജൻസികളും സ്ഫോടകവസ്തു നിർമാർജന സംഘങ്ങളും വിവിധ മേഖലകളിൽ പരിശോധനകൾ ശക്തമാക്കി.
ഫെബ്രുവരി 28ന് ആരംഭിച്ച ആക്രമണ പരമ്പരയ്ക്ക് ശേഷം കുവൈത്തിനെതിരെ ഇതുവരെ 372 ബാലിസ്റ്റിക് മിസൈലുകളും 15 ക്രൂസ് മിസൈലുകളും 869 ഡ്രോണുകളും വിക്ഷേപിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഭൂരിഭാഗം ആക്രമണങ്ങളും വിജയകരമായി തടഞ്ഞതായും അധികൃതർ വ്യക്തമാക്കി.
ബുധനാഴ്ച മാത്രം അഞ്ച് തവണ രാജ്യത്ത് മുന്നറിയിപ്പ് സൈറണുകൾ മുഴക്കേണ്ടി വന്നു. ഇതോടെ നിലവിലെ സംഘർഷം ആരംഭിച്ചതിന് ശേഷം കുവൈത്തിൽ മുഴക്കിയ മുന്നറിയിപ്പ് സൈറണുകളുടെ എണ്ണം 188 ആയി ഉയർന്നു.
അതേസമയം, മിസൈൽ-ഡ്രോൺ പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വീണ അവശിഷ്ടങ്ങളും അപകടസാധ്യതയുള്ള വസ്തുക്കളും സംബന്ധിച്ച് ബുധനാഴ്ച 36 റിപ്പോർട്ടുകൾ സ്ഫോടകവസ്തു നിർമാർജന വിഭാഗം കൈകാര്യം ചെയ്തു. ഇതോടെ ഇത്തരം റിപ്പോർട്ടുകളുടെ ആകെ എണ്ണം 975 ആയി വർധിച്ചതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി സായുധ സേനയും സുരക്ഷാ ഏജൻസികളും അതീവ ജാഗ്രതയോടെയാണ് പ്രവർത്തിക്കുന്നതെന്നും പൊതുജനങ്ങൾ ഔദ്യോഗിക അറിയിപ്പുകൾ മാത്രം പിന്തുടരണമെന്നും മന്ത്രാലയം അഭ്യർഥിച്ചു.













































