ദുബൈ: നടൻ മോഹൻലാലിനൊപ്പം 16 രാജ്യങ്ങളിൽ അവതരിപ്പിക്കാൻ പദ്ധതിയിട്ടിരുന്ന തിയറ്ററിക്കൽ ഷോ തന്റെ സ്വപ്നപദ്ധതിയാണെന്ന് മെന്റലിസ്റ്റ് ആദി. ദുബായിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ആദി പദ്ധതിയെക്കുറിച്ച് പ്രതികരിച്ചത്. നിലവിൽ പദ്ധതി മാറ്റിവെച്ചിരിക്കുകയാണെങ്കിലും, ഇത് യാഥാർഥ്യമാകുമെന്ന പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മോഹൻലാലും ആദിയും മാത്രം പങ്കെടുക്കുന്ന തരത്തിൽ ആവിഷ്കരിച്ചിരിക്കുന്ന ഷോയിൽ വൈകാരികമായ കഥപറച്ചിലും മെന്റലിസവും സമന്വയിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതി നടപ്പായാൽ ശ്രദ്ധേയമായ ഒരു തിയറ്ററിക്കൽ അനുഭവമായി മാറുമെന്നാണ് ആദിയുടെ പ്രതീക്ഷ.
അതേസമയം, കേരള പൊലീസ് അന്വേഷണങ്ങളിൽ ഇനി മെന്റലിസ്റ്റ് എന്ന നിലയിൽ സഹകരിക്കില്ലെന്നും ആദി വ്യക്തമാക്കി. നേരത്തെ അന്വേഷണങ്ങളിൽ സഹകരിച്ചതിനെ തുടർന്നുണ്ടായ തെറ്റിദ്ധാരണകളും അതുമൂലമുള്ള മാനസിക ബുദ്ധിമുട്ടുകളുമാണ് തീരുമാനത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മൂന്ന് വർഷമായി പൊലീസിന് സേവനം നൽകുന്നില്ലെന്നും ജോളി ജോസഫ് ഉൾപ്പെട്ട കൂടത്തായി കേസാണ് അവസാനമായി സഹകരിച്ച കേസെന്നും ആദി വ്യക്തമാക്കി.
മെന്റലിസം ഒരു കലാരൂപമാണെന്നും ഇനി അതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ദുബായിൽ സെപ്റ്റംബർ ആറിന് ഷെയ്ഖ് റാഷിദ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ‘ഇൻസോംനിയ – വേക് അപ് ഇൻടു ദ് ഡ്രീം’ പരിപാടിയുടെ ഭാഗമായി നടത്തിയ വാർത്താസമ്മേളനത്തിലാണ് ആദി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.










