യുഎഇയില്‍ മുഖം കാണിച്ച് പണമിടപാടുകള്‍ നടത്താന്‍ കഴിയുന്ന ബയോമെട്രിക് പേമെന്റ് രീതി വരുന്നു. യുഎഇ സെന്‍ട്രല്‍ ബാങ്കിന്റെ നേതൃത്വത്തില്‍ മേഖലയില്‍ ആദ്യമായാണ് ഇത്തരമൊരു നൂതന സാങ്കേതികവിദ്യ അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോള്‍ പരീക്ഷണ ഘട്ടത്തിലുളള പദ്ധതി വൈകാതെ രാജ്യത്ത് നടപ്പിലാക്കാനാണ് തീരുമാനം.യുഎഇയുടെ സാമ്പത്തിക രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് തുടക്കമിട്ട് കൊണ്ടാണ് പുതിയ ബയോമെട്രിക് പേയ്മെന്റ് സംവിധാനം സെന്‍ട്രല്‍ ബാങ്ക് അവതരിപ്പിച്ചിരിക്കുന്നത്. ബാങ്ക് കാര്‍ഡോ പണമോ കൈവശമില്ലെങ്കിലും ഉപഭോക്താക്കള്‍ക്ക് മുഖമോ കൈപ്പത്തിയോ സ്‌കാന്‍ ചെയ്ത്‌കൊണ്ട് സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ കഴിയുന്നതാണ് പുതിയ സംവിധാനം.
പുതിയ സംവിധാനം രാജ്യത്ത് നടപ്പിലാക്കുന്നതിന് മുന്നോടിയായി ദുബായ് ലാന്‍ഡ് ഡിപ്പാര്‍ട്ട്മെന്റില്‍ ഇതിന്റെ പ്രാഥമിക പരീക്ഷണത്തിനും തുടക്കംകുറിച്ചു കഴിഞ്ഞു. സെന്‍ട്രല്‍ ബാങ്കിന്റെ ഇന്നൊവേഷന്‍ ഹബ്ബും നെറ്റ്‍വർക്കും ഇന്റര്‍നാഷണലും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. സുരക്ഷ, പ്രവര്‍ത്തനക്ഷമത, വേഗത എന്നിവ ഉറപ്പുവരുത്തുന്നതിനായുള്ള പരീക്ഷണമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.പരീക്ഷണ ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം രാജ്യവ്യാപകമായി ഇത് നടപ്പിലാക്കുന്നതിനുള്ള പ്രഖ്യാപനമുണ്ടാകും. പരമ്പരാഗത പേയ്മെന്റ് രീതികള്‍ക്ക് പകരമായി കൂടുതല്‍ സുരക്ഷിതവും ലളിതവുമായ ഡിജിറ്റല്‍ ഇടപാടുകള്‍ സാധ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് സെന്‍ട്രല്‍ ബാങ്ക് വ്യക്തമാക്കി.ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മികച്ച അനുഭവം നല്‍കുന്നതിനൊപ്പം സാമ്പത്തിക ഇടപാടുകളിലെ സുരക്ഷ വര്‍ദ്ധിപ്പിക്കാനും ബയോമെട്രിക് പേയ്മെന്റ് സംവിധാനം സഹായിക്കും. രാജ്യത്തെ ഡിജിറ്റല്‍ വാണിജ്യ മേഖലയുടെ വളര്‍ച്ചയില്‍ ഈ സാങ്കേതികവിദ്യ നിര്‍ണായക പങ്ക് വഹിക്കുമെന്നും സെന്‍ട്രല്‍ ബാങ്ക് വിലയിരുത്തുന്നു.









































