കൊച്ചിയിൽ പെട്രോളിന് ലിറ്ററിന് 108.74 രൂപയായി, 97.63 രൂപയാണ് ഒരു ലിറ്റർ ഡീസലിന് നൽകേണ്ടത്.
ന്യൂഡൽഹി: രാജ്യത്ത് പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്ന് രൂപ വീതം വർധിപ്പിച്ചു. പുതുക്കിയ നിരക്ക് ഇന്നുമുതൽ പ്രാബല്യത്തിൽ വന്നു. പശ്ചിമേഷ്യൻ സംഘർഷവും അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വില വർധനവും പശ്ചാത്തലമായാണ് വില കൂട്ടിയതെന്നാണ് സൂചന.
വിലവർധനയ്ക്ക് പിന്നാലെ കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 108.74 രൂപയും ഡീസലിന് 97.63 രൂപയുമായി. മറ്റ് നഗരങ്ങളിലെയും ഇന്ധനവിലയിൽ സമാനമായ വർധന രേഖപ്പെടുത്തി.
ഇന്ധനവില ഉയർന്നതോടെ ഗതാഗത ചെലവും ചരക്കുനീക്ക ചെലവും കൂടാനിടയുള്ളതിനാൽ അവശ്യസാധനങ്ങളുടെ വിലയും ഉയരാനിടയുണ്ടെന്ന ആശങ്ക ഉയരുന്നുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പെട്രോൾ-ഡീസൽ വില വർധിക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു.
ഇന്ധന ഉപഭോഗം കുറയ്ക്കണമെന്നും പൊതുഗതാഗത സംവിധാനം കൂടുതൽ ഉപയോഗിക്കണമെന്നും പ്രധാനമന്ത്രി കഴിഞ്ഞ ദിവസം നൽകിയ നിർദേശങ്ങൾ വിലവർധനവിന്റെ മുന്നറിയിപ്പായിരുന്നുവെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ വിലവർധനയ്ക്ക് അനുമതി നൽകിയതെന്നാണ് റിപ്പോർട്ടുകൾ.














































