തിരുവനന്തപുരം: സംസ്ഥാന സമിതി യോഗത്തിൽ പിണറായി വിജയനെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചു. എം.എ ബേബി, എ. വിജയരാഘവൻ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം എടുത്തത്.
പിണറായി വിജയൻ ചുമതലയേൽക്കാൻ തയാറായില്ലെങ്കിൽ കെ.എൻ ബാലഗോപാലിനെ പരിഗണിക്കാനായിരുന്നു പ്രാഥമിക ചർച്ചകൾ. എന്നാൽ നിയമസഭയിൽ പ്രതിപക്ഷ നിരയിൽ പരിചയസമ്പന്നരായ അംഗങ്ങൾ കുറവായ സാഹചര്യത്തിൽ ശക്തമായ ഭരണപക്ഷത്തെ നേരിടാൻ പിണറായി വിജയൻ തന്നെ മുന്നിൽ നിൽക്കണമെന്ന നിലപാടിലാണ് സംസ്ഥാന സമിതി എത്തിയത്.
കഴിഞ്ഞ നിയമസഭയിൽ മുഖ്യമന്ത്രി ആയിരുന്ന പിണറായി വിജയൻ ഇപ്പോൾ പ്രതിപക്ഷ നേതൃസ്ഥാനത്തേക്കെത്തുന്നതും, അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വി.ഡി സതീശൻ ഇപ്പോൾ ഭരണപക്ഷത്തെ നയിക്കുന്നതുമാണ് രാഷ്ട്രീയ ശ്രദ്ധാകേന്ദ്രമാകുന്നത്.
ഇ.എം.എസ് നമ്പൂതിരിപ്പാടിനു ശേഷം മുഖ്യമന്ത്രി പദവിയിലിരുന്ന ശേഷം പ്രതിപക്ഷ നേതാവാകുന്ന ആദ്യ സി.പി.എം നേതാവെന്ന പ്രത്യേകതയും പിണറായി വിജയന് ലഭിച്ചു. ധർമടം മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
2011 ലെ ഉമ്മൻചാണ്ടി സർക്കാറിന്‍റെ കാലത്ത് പ്രതിപക്ഷ നേതാവായി വി.എസ്. അച്യുതാനന്ദൻ എത്തുമ്പോൾ പ്രതിപക്ഷത്ത് ശക്തമായ അംഗബലവും പരിചയ സമ്പന്നരായ എം.എൽ.എമാരുമുണ്ടായിരുന്നു. 68 അംഗങ്ങളുമായി 72 അംഗ ഭരണപക്ഷത്തെ നേരിടുകയായിരുന്നു വി.എസ്. ചെയ്തത്. എന്നാൽ ഇന്ന് ആ സാഹചര്യമല്ലെന്നത് പിണറായിക്ക് മുന്നിൽവെല്ലുവിളിയാണ്. കസേരകൾ മാറിയെങ്കിലും കഴിഞ്ഞ വർഷങ്ങളിലേതിന് സമാനമായ വാഗ്വാദങ്ങൾക്കാകും ഇനിയും നിയമസഭ സാക്ഷ്യം വഹിക്കുക.













































