ദോഹ: പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞ പന്ത്രണ്ടു വർഷത്തിനിടെ രാജ്യത്തുടനീളം 3,400 കിലോമീറ്ററിലേറെ സൈക്കിൾ പാതകൾ നിർമിച്ച് ഖത്തർ. സുസ്ഥിര വികസന ലക്ഷ്യങ്ങൾ മുൻനിർത്തി നടപ്പാക്കിയ ഈ പദ്ധതിയിലൂടെ സൈക്കിൾ യാത്രയെ ജനജീവിതത്തിന്റെ ഭാഗമാക്കുകയാണ് രാജ്യം ലക്ഷ്യമിടുന്നത്.
ഖത്തറിലെ പൊതുമരാമത്ത് വിഭാഗമായ അഷ്ഗാലിന്റെ നേതൃത്വത്തിലാണ് വിപുലമായ സൈക്കിൾ ട്രാക്ക് ശൃംഖല വികസിപ്പിച്ചത്. 2013 മുതൽ 2025 വരെയുള്ള കാലയളവിൽ ആകെ 3,430 കിലോമീറ്റർ സൈക്കിൾ പാതകളാണ് പൂർത്തിയാക്കിയിരിക്കുന്നത്. ഗതാഗത മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.
അന്താരാഷ്ട്ര നിലവാരത്തിൽ രൂപകൽപന ചെയ്ത സൈക്കിൾ പാതകൾ സുരക്ഷ, സൗകര്യം, പരിസ്ഥിതി സംരക്ഷണം എന്നീ ഘടകങ്ങൾക്ക് പ്രാധാന്യം നൽകിയാണ് നിർമിച്ചിരിക്കുന്നത്. രാജ്യത്തിന്റെ വിവിധ നഗരങ്ങളെയും താമസ മേഖലകളെയും ബന്ധിപ്പിക്കുന്ന രീതിയിലാണ് ശൃംഖല ക്രമീകരിച്ചിരിക്കുന്നത്.
സൈക്കിൾ ട്രാക്കുകളിൽ ഏറ്റവും ശ്രദ്ധേയമായത് കോസ്റ്റൽ റോഡിന് സമാന്തരമായി നിർമിച്ച ഒളിമ്പിക് സൈക്കിൾ ട്രാക്കാണ്. 33 കിലോമീറ്റർ ദൈർഘ്യമുള്ള ഈ അത്യാധുനിക ട്രാക്ക് പ്രൊഫഷണൽ സൈക്ലിസ്റ്റുകൾക്കും അന്താരാഷ്ട്ര മത്സരങ്ങൾക്കും അനുയോജ്യമായ രീതിയിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്.
രാജ്യത്തെ പൊതുഗതാഗത സംവിധാനങ്ങളുമായി സൈക്കിൾ പാതകളെ ബന്ധിപ്പിച്ചിരിക്കുന്നതും പദ്ധതിയുടെ പ്രധാന പ്രത്യേകതയാണ്. മെട്രോ സ്റ്റേഷനുകൾ, ബസ് സ്റ്റേഷനുകൾ, പ്രധാന ഗതാഗത കേന്ദ്രങ്ങൾ എന്നിവയ്ക്ക് സമീപം സൈക്കിളുകൾ സുരക്ഷിതമായി പാർക്ക് ചെയ്യുന്നതിനുള്ള പ്രത്യേക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സ്മാർട്ട് സാങ്കേതിക സംവിധാനങ്ങൾ, പ്രത്യേക വിശ്രമ കേന്ദ്രങ്ങൾ, ആവശ്യമായ ദിശാസൂചന ബോർഡുകൾ, രാത്രികാല ലൈറ്റിങ് സംവിധാനങ്ങൾ എന്നിവയും ട്രാക്കുകൾക്കരികിൽ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ പാതകളുടെ ഇരുവശങ്ങളിലും ഹരിത മേഖലകൾ വികസിപ്പിച്ച് പരിസ്ഥിതി സൗഹൃദ അന്തരീക്ഷവും ഒരുക്കിയിട്ടുണ്ട്.
ഗതാഗത രംഗത്ത് കാർ ഉപയോഗം കുറയ്ക്കുകയും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുകയും കാർബൺ പുറന്തള്ളൽ കുറയ്ക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഖത്തർ ഈ പദ്ധതിക്ക് പ്രാധാന്യം നൽകുന്നത്. സുസ്ഥിര നഗര വികസനത്തിന്റെ മികച്ച മാതൃകകളിലൊന്നായാണ് ഖത്തറിന്റെ സൈക്കിൾ പാത ശൃംഖലയെ വിലയിരുത്തുന്നത്.













































