മുംബൈ: ട്വന്റി 20 ലോകകപ്പ് സെമി ഫൈനലിൽ ഇംഗ്ലണ്ടിനെതിരായ തകർപ്പൻ ബാറ്റിങ് പ്രകടനത്തിന് തുടർച്ചയായ രണ്ടാം തവണയും ‘മാൻ ഓഫ് ദി മാച്ച്’ പുരസ്കാരം ലഭിച്ചെങ്കിലും അത് സഹതാരം ജസ്പ്രീത് ബുംറയ്ക്ക് സമർപ്പിച്ച് മലയാളി താരം സഞ്ജു സാംസൺ. ബുംറയുടെ നിർണായക സ്പെല്ലാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് സഞ്ജു പുരസ്കാരം പങ്കുവെച്ചത്.
ഇംഗ്ലണ്ടിനെ 7 റൺസിന് തോൽപ്പിച്ച് ഇന്ത്യ തുടർച്ചയായ രണ്ടാം തവണയും ഫൈനലിൽ പ്രവേശിച്ചു. ഞായറാഴ്ച അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന കലാശപ്പോരിൽ ന്യൂസിലൻഡിനെ നേരിടും.
ഇംഗ്ലണ്ട് നിരയിൽ ജേക്കബ് ബെതലും സാം കറനും ചേർന്ന് അപകടകരമായി ബാറ്റ് വീശിക്കൊണ്ടിരുന്നപ്പോൾ നിർണായകമായ 18ാം ഓവർ എറിയാൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ബുംറയെ നിയോഗിച്ചു. ആ ഓവറിൽ വെറും ആറ് റൺസ് മാത്രമാണ് ബുംറ വിട്ടുനൽകിയത്.
“ടീമിന്റെ ഇന്നത്തെ പ്രകടനത്തിൽ ഏറെ സന്തോഷമുണ്ട്. ഈ വിജയത്തിന്റെ മുഴുവൻ ക്രെഡിറ്റും ജസ്പ്രീത് ബുംറയ്ക്കാണ്. ലോകോത്തര ബൗളറായ അദ്ദേഹം തലമുറയിൽ ഒരിക്കൽ മാത്രം ജനിക്കുന്ന താരമാണ്. ഈ പുരസ്കാരം അദ്ദേഹത്തിന് അർഹതപ്പെട്ടതാണ്,” മത്സരശേഷമുള്ള ചടങ്ങിൽ സഞ്ജു പറഞ്ഞു.
സെമിഫൈനലിൽ സഞ്ജു 42 പന്തിൽ 89 റൺസാണ് നേടിയത്. ഏഴ് സിക്സറുകളും എട്ട് ഫോറുകളും ഉൾപ്പെട്ട തകർപ്പൻ ഇന്നിങ്സായിരുന്നു അത്. തുടക്കത്തിൽ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി ബ്രൂക്ക് സഞ്ജുവിന്റെ ക്യാച്ച് വിട്ടത് ഇന്ത്യയ്ക്ക് ഗുണമായി.
“കഴിഞ്ഞ മത്സരത്തിന് ശേഷം മികച്ച ഫോമിലാണെന്ന തോന്നലുണ്ടായിരുന്നു. നിർണായക മത്സരങ്ങളിൽ രാജ്യത്തിനായി മികച്ച പ്രകടനം പുറത്തെടുക്കുക എളുപ്പമല്ല. തുടക്കത്തിൽ അല്പം ഭാഗ്യം കൂടെയുണ്ടായിരുന്നെങ്കിലും പിന്നീട് നല്ല രീതിയിൽ ബാറ്റ് ചെയ്യാൻ കഴിഞ്ഞു,” സഞ്ജു പറഞ്ഞു.
വാങ്കഡെ സ്റ്റേഡിയത്തിൽ വലിയ സ്കോറുകൾ പിന്തുടരാൻ സാധിക്കുമെന്ന് അറിയാമായിരുന്നെന്നും അതിനാൽ പരമാവധി റൺസ് നേടുക എന്നതായിരുന്നു ലക്ഷ്യമെന്നും താരം കൂട്ടിച്ചേർത്തു. “അഭിഷേക് പുറത്തായതിന് ശേഷം ഞാനും ഇഷാനും ക്രീസിലുണ്ടായപ്പോൾ തന്നെ 250 റൺസ് നേടാമെന്ന് ഡ്രസിങ് റൂമിൽ സംസാരിച്ചിരുന്നു,” സഞ്ജു പറഞ്ഞു.
Sanju Samson dedicated his Man of the Match award to Jasprit Bumrah after India’s thrilling 7-run win over England in the T20 World Cup semifinal.











































