ഷാർജ: അൽ നാസെറിയ മേഖലയിലെ ഒരു റെസിഡൻഷ്യൽ ഫ്ലാറ്റിൽ ഉണ്ടായ തീപിടിത്തത്തിൽ നിന്ന് നവജാത ശിശുവിനെയും കുടുംബാംഗങ്ങളെയും ഷാർജ സിവിൽ ഡിഫൻസ് സംഘം സാഹസികമായി രക്ഷപ്പെടുത്തി. പുലർച്ചെയുണ്ടായ അപകടത്തിൽ ആർക്കും പരിക്കേൽക്കാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കി.
പുലർച്ചെ 1.35ഓടെയാണ് അൽ നാസെറിയയിലെ ഒരു ബഹുനില കെട്ടിടത്തിന്റെ രണ്ടാം നിലയിലെ ഫ്ലാറ്റിൽ തീപിടിത്തമുണ്ടായതായി ഷാർജ സിവിൽ ഡിഫൻസിന്റെ ഓപ്പറേഷൻസ് റൂമിൽ വിവരം ലഭിച്ചത്. വിവരമറിഞ്ഞ ഉടൻ സംനാൻ, അൽ മിന അഗ്നിശമന നിലയങ്ങളിൽ നിന്നുള്ള രക്ഷാസേനകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.
ഫ്ലാറ്റിലെ എയർ കണ്ടീഷണർ യൂണിറ്റിൽ നിന്നാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. തീ ഒരു ഭാഗത്ത് മാത്രമായി ഒതുങ്ങിനിന്നെങ്കിലും കനത്ത പുക ഫ്ലാറ്റിലാകെ വ്യാപിച്ചതിനാൽ സ്ഥിതി അതീവ അപകടകരമായിരുന്നു. സംഭവസമയത്ത് കുടുംബാംഗങ്ങൾ ഉറക്കത്തിലായിരുന്നതിനാൽ അപകടത്തിന്റെ വ്യാപ്തി കൂടുതൽ ഗുരുതരമാകാനുള്ള സാധ്യതയുണ്ടായിരുന്നു.
രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി ഒരു സംഘം തീ നിയന്ത്രണവിധേയമാക്കാൻ ശ്രമിച്ചപ്പോൾ മറ്റൊരു സംഘം ഫ്ലാറ്റിനുള്ളിൽ കുടുങ്ങിക്കിടന്നവരെ പുറത്തേക്ക് എത്തിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ആദ്യം കുടുംബനാഥനെയും അദ്ദേഹത്തിന്റെ മാതാവിനെയും സുരക്ഷിതമായി പുറത്തേക്ക് മാറ്റി. തുടർന്ന് പുക നിറഞ്ഞ ഫ്ലാറ്റിനുള്ളിൽ അവശേഷിച്ചിരുന്ന നവജാത ശിശുവിനെ കണ്ടെത്താനുള്ള ദൗത്യം ആരംഭിച്ചു.
അതീവ ദുഷ്‌കരമായ സാഹചര്യത്തിലും രക്ഷാപ്രവർത്തകർ ജാഗ്രതയോടെ ഫ്ലാറ്റിനുള്ളിലേക്ക് പ്രവേശിച്ച് കുഞ്ഞിനെ കണ്ടെത്തി. തുടർന്ന് കുഞ്ഞിനെ സുരക്ഷിതമായി കൈകളിൽ എടുത്ത് പുറത്തേക്ക് എത്തിച്ചു. കുഞ്ഞ് സുരക്ഷിതമായി പുറത്തേക്ക് എത്തിയതോടെ ആശങ്കയിലായിരുന്ന കുടുംബാംഗങ്ങൾക്കും സമീപവാസികൾക്കും വലിയ ആശ്വാസമായി.
സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി കെട്ടിടത്തിലെ മറ്റ് താമസക്കാരെയും താൽക്കാലികമായി ഒഴിപ്പിച്ചു. സമീപ ഫ്ലാറ്റുകളിലേക്ക് തീ പടരുന്നതിന് മുമ്പ് തന്നെ അഗ്നിശമന സേന തീ പൂർണമായും നിയന്ത്രണവിധേയമാക്കി. തുടർന്ന് വീണ്ടും തീപിടിത്തം ഉണ്ടാകാതിരിക്കാൻ കൂളിങ് പ്രവർത്തനങ്ങളും പൂർത്തിയാക്കി.
എല്ലാ അടിയന്തര സാഹചര്യങ്ങളിലും മനുഷ്യജീവനും സ്വത്തിനും പരമാവധി സംരക്ഷണം ഉറപ്പാക്കുകയാണ് സിവിൽ ഡിഫൻസിന്റെ പ്രധാന ലക്ഷ്യമെന്ന് ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റി ഡയറക്ടർ ജനറൽ ബ്രിഗേഡിയർ യൂസുഫ് ഉബൈദ് ഹർമൗൽ അൽ ഷംസി വ്യക്തമാക്കി. സമയോചിതമായ ഇടപെടലും രക്ഷാസേനയുടെ ജാഗ്രതയും മൂലമാണ് വലിയ ദുരന്തം ഒഴിവാക്കാനായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.














































