ഷാർജ: ബലിപെരുന്നാൾ നമസ്കാരത്തിനായി ഷാർജ എമിറേറ്റിലുടനീളം 698 മസ്ജിദുകൾ സജ്ജമാക്കിയതായി ഷാർജ ഇസ്ലാമിക് അഫയേഴ്സ് വകുപ്പ് അറിയിച്ചു. വിശ്വാസികൾക്ക് സുരക്ഷിതവും സൗകര്യപ്രദവുമായി നമസ്കാരം നിർവഹിക്കാനാകുന്ന രീതിയിലാണ് വിവിധ നഗരങ്ങളിലും പ്രദേശങ്ങളിലുമുള്ള മസ്ജിദുകളിൽ വിപുലമായ ഒരുക്കങ്ങൾ പൂർത്തിയാക്കിയിരിക്കുന്നത്.
ഇസ്ലാമിക കലണ്ടറിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടു ആഘോഷങ്ങളിൽ ഒന്നായ ബലിപെരുന്നാളിനോടനുബന്ധിച്ച് ആയിരക്കണക്കിന് വിശ്വാസികൾ നമസ്കാരത്തിന് എത്തുമെന്നതിനാൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയതായി അധികൃതർ വ്യക്തമാക്കി. ഷാർജ നഗരവും അൽ ഹംറിയ മേഖലയും ഉൾപ്പെടെ വിവിധ പ്രദേശങ്ങളിലായി മസ്ജിദുകൾ നിശ്ചയിച്ചിട്ടുണ്ടെന്ന് വകുപ്പ് അറിയിച്ചു.
ഷാർജ നഗരം, അൽ ഹംറിയ, അൽ മദാം, മ്ലേഹ മേഖലകളിൽ ബലിപെരുന്നാൾ നമസ്കാരം രാവിലെ 5.45 നാണ് നടക്കുക. അൽ ധൈദ്, അൽ ബതായെ മേഖലകളിൽ രാവിലെ 5.44 നും ഷാർജയുടെ കിഴക്കൻ മേഖലയിൽ രാവിലെ 5.42 നുമാണ് നമസ്കാര സമയം നിശ്ചയിച്ചിരിക്കുന്നത്.
നമസ്കാരത്തിന് മുന്നോടിയായി എല്ലാ മസ്ജിദുകളിലും സമഗ്ര ശുചീകരണ പ്രവർത്തനങ്ങളും പരിപാലന ജോലികളും പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു. ശബ്ദ സംവിധാനങ്ങൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ പരിശോധന നടത്തി പ്രവർത്തനക്ഷമമാക്കിയതായും വകുപ്പ് വ്യക്തമാക്കി.













































