ചെന്നൈ: നിയമസഭ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ പാർട്ടിയിൽ സമൂല മാറ്റങ്ങൾക്ക് തുടക്കമിട്ട് എം.കെ.സ്റ്റാലിൻ നയിക്കുന്ന ഡിഎംകെ. പാർട്ടിയുടെ ഭാവി പ്രവർത്തനരീതിയിലും സംഘടനാ ഘടനയിലും മാറ്റങ്ങൾ കൊണ്ടുവരുന്നതിനായി പൊതുജനങ്ങളിൽ നിന്ന് നിർദേശങ്ങൾ സ്വീകരിക്കുമെന്ന് സ്റ്റാലിൻ അറിയിച്ചു. ഇതിനായി പ്രത്യേക വെബ്സൈറ്റും ആരംഭിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും ജനങ്ങൾ നിർദേശിക്കുന്ന പുതുതലമുറ രാഷ്ട്രീയ മാറ്റങ്ങൾ നടപ്പിലാക്കുമെന്നും സ്റ്റാലിൻ വീഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കി. താഴെത്തട്ടിലെ രാഷ്ട്രീയ സാഹചര്യങ്ങൾ പഠിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കുമെന്നും 20 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും ജില്ലാ സെക്രട്ടറിമാരുടെ യോഗത്തിൽ അദ്ദേഹം നിർദേശിച്ചു.
നിയമസഭ തിരഞ്ഞെടുപ്പിൽ ടിവികെ നേടിയ വിജയം “മാജിക് സൂനാമി”യെന്നാണ് സ്റ്റാലിൻ വിശേഷിപ്പിച്ചത്. ഇപ്പോഴുണ്ടായ രാഷ്ട്രീയ മാറ്റത്തിൽ നിന്നു ജനങ്ങളെ രക്ഷിക്കണമെന്നും പാർട്ടി ആസ്ഥാനത്തു നടന്ന യോഗത്തിൽ അദ്ദേഹം ജില്ലാ സെക്രട്ടറിമാരോട് ആവശ്യപ്പെട്ടു.
അതേസമയം, തമിഴ്നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ് ‘മകളിൻ ഉരുമൈ തുകൈ’ പദ്ധതിപ്രകാരം വീട്ടമ്മമാർക്കുള്ള പ്രതിമാസ ധനസഹായം ഉടൻ വിതരണം ചെയ്യാൻ നിർദേശം നൽകിയതായി അറിയിച്ചു. മേയ് മാസത്തെ 1,000 രൂപ ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കാൻ നടപടികൾ ആരംഭിച്ചുവെന്നും സർക്കാർ വ്യക്തമാക്കി. തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുൻപായി ഏപ്രിൽ വരെയുള്ള 3 മാസത്തെ തുകയും വേനൽക്കാല സ്പെഷലായി 2,000 രൂപയുമടക്കം 5,000 രൂപ ഡിഎംകെ സർക്കാർ ഉപഭോക്താക്കളുടെ അക്കൗണ്ടുകളിൽ നിക്ഷേപിച്ചിരുന്നു.
മുൻ ഡിഎംകെ സർക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ വിദ്യാർഥി ധനസഹായ പദ്ധതികളായ ‘പുതുമൈ പെൺ’, ‘തമിഴ് പുതൽവൻ’ തുടങ്ങിയവയും തുടരുമെന്ന് വിജയ് അറിയിച്ചു. ഈ പദ്ധതികളിൽ ഉൾപ്പെട്ട വിദ്യാർഥികൾക്ക് നൽകേണ്ട പ്രതിമാസ സഹായവും വൈകാതെ വിതരണം ചെയ്യുമെന്നും സർക്കാർ വ്യക്തമാക്കി.
എന്നാൽ, വീട്ടമ്മമാർക്കുള്ള സഹായധന പദ്ധതി പുനഃക്രമീകരിക്കുമെന്നു പ്രഖ്യാപിച്ച വിജയിനെതിരെ വിമർശനവുമായി എം.കെ.സ്റ്റാലിൻ രംഗത്തെത്തി. വീട്ടമ്മമാർക്കു പ്രതിമാസം 2,500 രൂപ വീതം നൽകുമെന്നു തിരഞ്ഞെടുപ്പു പ്രകടന പത്രികയിൽ പ്രഖ്യാപിച്ച വിജയ് 1,000 രൂപയെങ്കിലും മുടക്കമില്ലാതെ നൽകാൻ നടപടിയെടുക്കണമെന്നു സ്റ്റാലിൻ ആവശ്യപ്പെട്ടു.









































