ദുബൈ: ഗൾഫ് മേഖലയിലെ സംഘർഷം ആരംഭിച്ച് ഒരാഴ്ച പിന്നിടുമ്പോഴും രാജ്യത്തെ സുരക്ഷാ സംവിധാനങ്ങൾ ശക്തമായി പ്രവർത്തിക്കുന്നതായി യു.എ.ഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്തേക്ക് എത്തിയ 9 മിസൈലുകളും 109 ഡ്രോണുകളും വിജയകരമായി തടഞ്ഞതായി അധികൃതർ വ്യക്തമാക്കി.
മൊത്തം 112 ഡ്രോണുകളാണ് യു.എ.ഇയെ ലക്ഷ്യമാക്കി എത്തിയത്. ഇതിൽ 109 ഡ്രോണുകൾ വ്യോമ പ്രതിരോധ സംവിധാനങ്ങൾ വെടിവെച്ച് തകർത്തപ്പോൾ, 3 ഡ്രോണുകൾ രാജ്യത്തിനകത്ത് പതിച്ചു. ആക്രമണങ്ങളിൽ ഇതുവരെ 112 പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. ഇന്ത്യക്കാരടക്കം വിവിധ രാജ്യങ്ങളിലുള്ളവരാണ് പരിക്കേറ്റവർ. എന്നാൽ ആദ്യ ദിവസങ്ങളിൽ സ്ഥിരീകരിച്ച മൂന്ന് മരണങ്ങൾക്ക് ശേഷം പുതിയ മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
സംഘർഷം ആരംഭിച്ചതിന് ശേഷം ഇതുവരെ 205 ബാലിസ്റ്റിക് മിസൈലുകൾ യു.എ.ഇയുടെ പ്രതിരോധ സംവിധാനങ്ങൾ തടഞ്ഞതായി മന്ത്രാലയം അറിയിച്ചു. ഇതിൽ 190 മിസൈലുകൾ നശിപ്പിക്കപ്പെട്ടപ്പോൾ, 13 മിസൈലുകൾ കടലിൽ വീണു, 2 മിസൈലുകൾ യു.എ.ഇയുടെ ഭൂപ്രദേശത്ത് പതിച്ചു.
ഇതിനൊപ്പം 1184 ഇറാനിയൻ ഡ്രോണുകളാണ് രാജ്യത്തിന് നേരെ ഉപയോഗിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. ഇതിൽ 1110 ഡ്രോണുകൾ പ്രതിരോധിച്ച് തകർത്തപ്പോൾ, 74 ഡ്രോണുകൾ രാജ്യത്തിനകത്ത് പതിച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 8 ക്രൂസ് മിസൈലുകളും നശിപ്പിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് ജനജീവിതം സാധാരണ നിലയിൽ തുടരുകയാണെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ എല്ലാ പ്രതിരോധ നടപടികളും ശക്തമാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
English Summary
The UAE Ministry of Defence said its air defense systems successfully intercepted 9 missiles and 109 drones targeting the country amid ongoing regional tensions. Authorities said a total of 112 drones approached the UAE, with most destroyed mid-air. Since the conflict began, 205 ballistic missiles and over 1,100 drones have been intercepted, while public life across the UAE continues normally with heightened security measures.











































