യുഎഇ ദേശീയ വസ്ത്രം വാണിജ്യ ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നത് തടയാൻ കർശന നിയന്ത്രണങ്ങളുമായി നാഷണൽ മീഡിയ അതോറിറ്റി.
അബുദാബി: ദേശീയതയുടെയും പൈതൃകത്തിന്റെയും അടയാളമായ സ്വദേശി വസ്ത്രങ്ങൾ (കന്തൂറയും ഗുത്രയും) സമൂഹമാധ്യമങ്ങളിലെ പരസ്യങ്ങൾക്കും വാണിജ്യ ആവശ്യങ്ങൾക്കും ദുരുപയോഗം ചെയ്യുന്നത് തടയാൻ യുഎഇ കർശന നടപടികളിലേക്ക്. ഇനിമുതൽ പരസ്യങ്ങളിലും പ്രൊമോഷനുകളിലും യുഎഇയുടെ പരമ്പരാഗത വേഷം ധരിച്ച് പ്രത്യക്ഷപ്പെടുന്നവർ നിർബന്ധമായും യുഎഇ പൗരന്മാർ (സ്വദേശികൾ) ആയിരിക്കണമെന്ന് അധികൃതർ വ്യക്തമാക്കി. വിപണന തന്ത്രങ്ങൾക്കായി പാരമ്പര്യ വസ്ത്രങ്ങളെ വികലമായി ചിത്രീകരിക്കുന്നത് തടയുകയാണ് പുതിയ നിയമത്തിന്റെ ലക്ഷ്യം.
പരസ്യങ്ങളിൽ സ്വദേശി വേഷം ധരിച്ചെത്തുന്നവർ തദ്ദേശീയമല്ലാത്ത ഭാഷാശൈലി ഉപയോഗിക്കുന്നതും തെറ്റായ രീതിയിൽ സംസാരിക്കുന്നതും പരമ്പരാഗത മൂല്യങ്ങളെ വ്രണപ്പെടുത്തുന്നുവെന്ന ആക്ഷേപം ശക്തമായിരുന്നു. ഇതിനെതിരെ ജനങ്ങൾക്കിടയിൽ ഉയർന്ന പ്രതിഷേധം കണക്കിലെടുത്താണ് യുഎഇ നാഷണൽ മീഡിയ അതോറിറ്റിയുടെ പുതിയ തീരുമാനം.
സാംസ്കാരിക മൂല്യങ്ങളുടെ സംരക്ഷണം മുൻനിർത്തി നടപടി
നാഷണൽ മീഡിയ അതോറിറ്റി സെക്രട്ടറി ജനറൽ ഡോ. ജമാൽ മുഹമ്മദ് അൽ കഅബി വാർത്താ സമ്മേളനത്തിലാണ് പുതിയ പോളിസി സംബന്ധിച്ച വിവരങ്ങൾ വ്യക്തമാക്കിയത്. റിയൽ എസ്റ്റേറ്റ് മേഖലയിലുൾപ്പെടെയുള്ള പരസ്യങ്ങളിൽ സ്വദേശി വേഷം ധരിക്കുകയും എന്നാൽ തനിമയില്ലാത്ത ഭാഷ സംസാരിക്കുകയും ചെയ്യുന്നത് സ്വദേശികളുടെ വികാരത്തെ മുറിപ്പെടുത്തുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
മറ്റ് രാജ്യങ്ങളെയും അവരുടെ സംസ്കാരങ്ങളെയും വസ്ത്രധാരണ രീതികളെയും യുഎഇ പൂർണ്ണമായി ബഹുമാനിക്കുന്നുണ്ട്. എന്നാൽ സ്വദേശി വേഷം ധരിച്ച് തെറ്റായ സന്ദേശങ്ങൾ സമൂഹത്തിന് നൽകുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാർ ഷോറൂമുകളിലും മറ്റും സ്വദേശി വേഷധാരികൾ പണവുമായി അനാവശ്യ പ്രദർശനം നടത്തുന്ന രീതിയിലുള്ള പരസ്യങ്ങളും അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് രാജ്യത്തിന്റെ അന്തസ്സിനും മൂല്യങ്ങൾക്കും നിരക്കാത്തതാണെന്നാണ് വിലയിരുത്തൽ.
കേവലം വസ്ത്രമല്ല, രാജ്യത്തിന്റെ അഭിമാനം
കഴിഞ്ഞ വർഷം ഏപ്രിലിൽ ഫെഡറൽ നാഷണൽ കൗൺസിലിൽ (എഫ്എൻസി) ഉയർന്ന ചർച്ചകളുടെ തുടർച്ചയായാണ് ഈ പുതിയ നിയമം നടപ്പിലാക്കുന്നത്. പ്രാദേശിക ഭാഷയും വേഷവും വിപണന തന്ത്രങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നത് തടയണമെന്ന് കൗൺസിൽ അംഗങ്ങൾ ആവശ്യപ്പെട്ടിരുന്നു.
“സ്വദേശി വേഷം എന്നത് കേവലം ഒരു വസ്ത്രമല്ല, മറിച്ച് രാജ്യത്തിന്റെ ചരിത്രത്തോടും സംസ്‌കാരത്തോടും ചേർന്നുനിൽക്കുന്ന വികാരമാണ്. പാരമ്പര്യത്തിന്റെ തനിമ കാത്തുസൂക്ഷിച്ചുകൊണ്ട് തന്നെ ആത്മവിശ്വാസത്തോടെ ഭാവിയെ നോക്കിക്കാണുന്ന ഒരു ജനതയുടെ അഭിമാനമാണ് ഇതിലൂടെ പ്രതിഫലിക്കുന്നത്.” — അബ്ദുല്ല ബിൻ മുഹമ്മദ് ബിൻ ബൂട്ടി അൽ ഹാമിദ് (നാഷണൽ മീഡിയ ഓഫീസ് ചെയർമാർ)
പുതിയ പോളിസി പ്രാബല്യത്തിൽ വരുന്നതോടെ, യുഎഇയുടെ ആചാരങ്ങളും മര്യാദകളും കൃത്യതയോടെയും ശരിയായ രീതിയിലും മാത്രമേ പൊതുസമൂഹത്തിന് മുന്നിലെത്തുന്നുള്ളൂ എന്ന് ഉറപ്പുവരുത്താൻ സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.









































