ദുബൈ: റമദാനിൽ അവശ്യ വസ്തുക്കളുടെ വില വർധിക്കില്ലെന്ന് യു.എ.ഇ സാമ്പത്തിക മന്ത്രാലയം വ്യക്തമാക്കി. റമദാനിനോടനുബന്ധിച്ചുള്ള ഒരുക്കങ്ങളുടെ ഭാഗമായി അടിസ്ഥാന ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം നിരീക്ഷിക്കുന്നതിനും അന്യായമായ വർധനവ് ഉണ്ടാകാതിരിക്കാൻ ഉറപ്പുവരുത്തുന്നതിനും കർശന പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.
പാചക എണ്ണ, മുട്ട, പാലുൽപ്പന്നങ്ങൾ, അരി, പഞ്ചസാര, ചിക്കൻ, പയറുവർഗങ്ങൾ, ബ്രെഡ്, ഗോതമ്പ് എന്നിവ ഉൾപ്പെടെയുള്ള ഒമ്പത് അടിസ്ഥാന ഭക്ഷ്യവസ്തുക്കളുടെ വില വർധനവിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. റമദാനിലുടനീളം പ്രതിദിന പരിശോധനാ ക്യാമ്പയിൻ തുടരുമെന്ന് സാമ്പത്തിക, ടൂറിസം മന്ത്രി Abdulla bin Touq Al Marri ബുധനാഴ്ച മാധ്യമങ്ങളോട് വിശദീകരിച്ചു.
കഴിഞ്ഞ വർഷമാണ് അവശ്യ വസ്തുക്കളുടെ ചെറുകിട വിൽപ്പന വിലയുമായി ബന്ധപ്പെട്ട പുതിയ നയം മന്ത്രാലയം അവതരിപ്പിച്ചത്. ഇതനുസരിച്ച് അവശ്യ വസ്തുക്കൾക്ക് തുടർച്ചയായി വില വർധിപ്പിക്കാൻ കുറഞ്ഞത് ആറുമാസത്തെ ഇടവേള വേണം. ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായാണ് ഈ നടപടി.
മന്ത്രാലയത്തിന്റെ മുൻകൂർ അനുമതിയില്ലാതെ ചെറുകിട വ്യാപാരികൾ ഒമ്പത് അവശ്യ വസ്തുക്കൾക്ക് അന്യായമായി വില വർധിപ്പിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനായി ഡിജിറ്റൽ പ്ലാറ്റ്ഫോവും അവതരിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഈ പ്ലാറ്റ്ഫോം വഴി 377 പരാതികൾ ലഭിച്ചതായും അതിൽ 30 ശതമാനം വിജയകരമായി പരിഹരിച്ചതായും മന്ത്രി അറിയിച്ചു.
അടിസ്ഥാന ഭക്ഷ്യവസ്തുക്കളുടെ വില ദിനംപ്രതി വിശകലനം ചെയ്യുമെന്നും അന്യായമായ വിലവർധനവ് ശ്രദ്ധയിൽപ്പെട്ടാൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്യായ വിലവർധനവ് കണ്ടെത്തിയാൽ 8001222 എന്ന ടോൾ ഫ്രീ നമ്പറിൽ പരാതി നൽകണമെന്ന് മന്ത്രാലയം അറിയിച്ചു. ബിൽ വാങ്ങിയും സാധനങ്ങൾ പരിശോധിച്ചുമാണ് ഉപഭോക്താക്കൾ അവരുടെ അവകാശം ഉറപ്പുവരുത്തേണ്ടതെന്ന് അധികൃതർ നിർദേശിച്ചു.









































