ദുബൈ: ആഗോള ആരോഗ്യ മത്സരക്ഷമതാ സൂചികകളിൽ വൻ മുന്നേറ്റം കൈവരിച്ച് യു.എ.ഇ. കഴിഞ്ഞ വർഷത്തെ കണക്കുകൾ പ്രകാരം 10 പ്രധാന ആരോഗ്യ മേഖലകളിൽ ലോകത്ത് ഒന്നാം സ്ഥാനത്തെത്തിയതായി ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. ഫെഡറൽ കോംപറ്റീറ്റിവിനസ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് സെൻററുമായി സഹകരിച്ചാണ് ഈ നേട്ടം പ്രഖ്യാപിച്ചത്.
സസ്റ്റെയിനബിൾ ഡെവലപ്‌മെന്റ് ഗോൾസ് റിപ്പോർട്ട്, പ്രോസ്പിരിറ്റി ഇൻഡക്സ്, ഗ്ലോബൽ ജെൻഡർ ഗ്യാപ് റിപ്പോർട്ട് എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിലയിരുത്തൽ. കൂടാതെ, ഏഴ് ആരോഗ്യ സൂചികകളിൽ യു.എ.ഇ ലോകത്തിലെ മുൻനിര 10 രാജ്യങ്ങളിൽ ഇടം നേടി.
ജനന സമയത്തെ ലിംഗാനുപാതം, അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളുടെ ജനന രജിസ്ട്രേഷൻ, ക്ഷയരോഗ നിരക്ക്, മാതൃമരണനിരക്ക് തുടങ്ങിയ പ്രധാന സൂചികകളിലാണ് രാജ്യം ഒന്നാം സ്ഥാനത്ത്. ഗർഭകാല പരിചരണം, പ്രതിരോധാരോഗ്യ സേവനങ്ങൾ, ആരോഗ്യ ഇൻഷുറൻസ് കവറേജ്, വായു മലിനീകരണ നിയന്ത്രണം, അഞ്ചാംപനി പ്രതിരോധ കുത്തിവെപ്പ് എന്നിവയിലും യു.എ.ഇ മുന്നിലാണ്.
പ്രതിരോധ കുത്തിവയ്പ്പ് രംഗത്തും യു.എ.ഇ ലോകത്തിന് മാതൃകയായി മാറിയിട്ടുണ്ട്. സ്കൂൾ തലത്തിൽ തന്നെ സൗജന്യ വാക്സിനേഷൻ നൽകുന്നതും രോഗങ്ങൾ തുടക്കത്തിലേ കണ്ടെത്താനുള്ള ദേശീയ സ്ക്രീനിങ് പദ്ധതികളും രാജ്യത്തിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു.
സാംക്രമിക രോഗങ്ങളെ നിയന്ത്രിക്കാൻ ശക്തമായ നിരീക്ഷണ സംവിധാനങ്ങളും അതിവേഗ പ്രതികരണ സംവിധാനങ്ങളും വികസിപ്പിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
ആധുനിക മെഡിക്കൽ അടിസ്ഥാനസൗകര്യങ്ങൾ, അന്താരാഷ്ട്ര നിലവാരത്തിലുള്ള അംഗീകാരങ്ങൾ, രോഗിസുരക്ഷാ മാനദണ്ഡങ്ങൾ, ആരോഗ്യ സേവനങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഉപയോഗം എന്നിവയാണ് ഈ നേട്ടങ്ങൾക്ക് പിന്നിലെ പ്രധാന ഘടകങ്ങൾ.
ഈ മുന്നേറ്റം യു.എ.ഇയുടെ ‘സെന്റിനിയൽ 2071’ പദ്ധതിയുടെയും 2030 സുസ്ഥിര വികസന ലക്ഷ്യങ്ങളുടെയും ഭാഗമായുള്ള ദീർഘകാല ദൃഷ്ടിക്കാഴ്ചയുമായി പൊരുത്തപ്പെടുന്നതാണെന്നും അധികൃതർ അറിയിച്ചു.






































